തിരുവല്ല: കാന്‍സറില്ലാതെ കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രജനി നടത്തിയ പ്രതിഷേധ സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രജനി കുടുംബാംഗങ്ങളോടൊപ്പം മാവേലിക്കര താലൂക്ക് ഓഫീന് മുന്നില്‍ സമരം ആരംഭിച്ചത്.
പരാതിക്കാരിക്ക് എല്ലാ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കീമോയ്ക്ക് വിധേയമായ രജനിക്ക് തുടര്‍ ചികിത്സയ്ക്കുള്ള എല്ലാ വിധ സഹായവും സൗകര്യങ്ങളുമൊരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ നടപടി സ്വീകരിക്കുകയോ നഷ്ടപരിഹാരം ലഭിക്കുയോ ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രജനി സമരം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ മെഡിക്കല്‍ കോളേജ് പതോളജി ലാബിലും, സ്വകാര്യ ലാബിലേക്കും നല്കി. ഒരാഴ്ചക്കുള്ളില്‍ കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു.
ആദ്യ കീമോ തെറാപ്പിയ്ക്ക് ശേഷമാണ് കാന്‍സര്‍ ഇല്ലെന്ന് പതോളജി ലാബില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് വീഴ്ച്ച ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ തിരുവനന്തപുരം ആര്‍സിസിയിലും പതോളജി ലാബിലും വീണ്ടും പരിശോധന നടത്തി. തുടർന്നാണ് രജനിയ്ക്ക് കാന്‍സർ ഇല്ലെന്ന് സ്ഥിരീകരിച്ചത്.