ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
സിബിഐ കേസില്‍ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 14 ദിവസത്തേക്കാണ് ചിദംബരത്തെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചത്.
ഒാഗസ്റ്റ് 21നാണ് ചിദംബരത്തെ വസതിയില്‍ നിന്നും സിബിഐ അറസ്റ്റു ചെയ്തത്. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തീഹാര്‍ ജയിലില്‍ കഴിയേണ്ടത്.
ഐഎന്‍എക്സ് മീഡിയയ്ക്കു വഴിവിട്ട് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ചിദംബരത്തിന് എതിരെയുള്ള കേസ്. ഇതേ തുടര്‍ന്ന് 2017 മേയ് 15ന് കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. എന്നാല്‍ എന്‍ഫോഴ്സ്മെൻ്റിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുകയാണ്.