ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നതിനിടെ പാകിസ്ഥാനില്‍ ഇമ്രാന് ഖാന് ആഹ്വാനം ചെയ്ത പ്രതിഷേധ റാലിക്കും പ്രതിക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് പ്രതിഷേധ റാലിക്ക് ഇമ്രാന് ആഹ്വാനം ചെയ്തത്.
സെപ്റ്റംബര്‍ 13-ന് മുസാഫറാബാദില്‍ വലിയ റാലി സംഘടിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ട്വീറ്റിലൂടെയാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. കശ്മീരില്‍ ഇന്ത്യക്കാര്‍ ചൂഷണത്തിനിരയാകുന്നുവെന്ന് ലോകത്തെ അറിയിക്കാനും തങ്ങള്‍ കശ്മീരിനൊപ്പമാണെന്ന് തെളിയിക്കാനുമാണ് ഈ റാലിയെന്നും ഇമ്രാന് ഖാന് ട്വീറ്റില്‍ പറഞ്ഞിരുന്നു.
പാക് സൈനികര്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജനങ്ങളുടെ പ്രതിഷേധം വര്‍ധിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റാലി നടത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന സൈന്യത്തിന്റെ നടപടിക്കെതിരെയുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
ഓഗസ്റ്റ് 30 ന് കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പാക് പ്രതിഷേധങ്ങളില്‍ ജനങ്കാളിത്തം കുറഞ്ഞതും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ പ്രതിഷേധ പ്രകടനത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. പ്രതിഷേധത്തിന്റെ ഭാഗമായി റോഡുകളും ഗതാഗതവും തടഞ്ഞതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി.
പാക് സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയാണുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തല്‍. കശ്മീരിന്റെ പ്രത്യേകാധികാരമായ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു ശേഷം പാക് പ്രധാനമന്ത്രി എടുത്ത നടപടികള്‍ അദ്ദേഹത്തെ തന്നെ അപഹാസ്യനാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിലും പാകിസ്ഥാന് പരാജയപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ പാക് പ്രധാനമന്ത്രി ലോക രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിഷയം ചര്‍ച്ചയിലൂടെ തീര്‍ക്കാനുമാണ് രാജ്യങ്ങള്‍ പാകിസ്ഥാനോട് പറഞ്ഞത്.
ഏറ്റവും ഒടുവില്‍ യുഎന്‍ സെക്രട്ടറി ജനറലും കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ വിഷയത്തില്‍ പാകിസ്ഥാന് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയില്‍ ജന പങ്കാളിത്തം എത്രത്തോളമെന്നത് കണ്ടു തന്നെ അറിയണം.