ഹൈദരാബാദ് : പാതയോരത്ത് നട്ട മരത്തൈകൾ തിന്നതിന് രണ്ട് ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ് ദ ട്രീസ് എന്ന സർക്കാരിതര സംഘടന നട്ട മരത്തൈകളാണ് രണ്ട് ആടുകൾ തിന്നു തീർത്തത്. സംഘടനയുടെ പ്രവർത്തകരാണ് ആടുകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്
ആടുകൾ പൊലീസ് സ്റ്റേഷനിലെത്തിയതോടെ പൊലീസുകാരും കുരുക്കിലായി. ഉടൻ തന്നെ ഉടമയെ വിളിച്ചെങ്കിലും ഇയാൾ പിറ്റേന്നാണെത്തിയത്. ഒരു ദിവസം സ്റ്റേഷനിൽ കഴിഞ്ഞ ആടുകൾക്ക് പൊലീസുകാർ തന്നെ പച്ചില നൽകേണ്ടിയും വന്നു. തുടർന്ന് ഉടമയെത്തിയതോടെ ആയിരം രൂപ പിഴയീടാക്കി ആടുകളെ വിട്ടയച്ചു.
ആയിരത്തോളം മരങ്ങൾ തങ്ങൾ നട്ടു നനച്ച് പരിപാലിക്കുന്നുണ്ടെന്ന് സേവ് ദ ട്രീസ് എൻ.ജി.ഒയുടെ പ്രവർത്തകർ പറഞ്ഞു. മരത്തൈകൾക്ക് സംരക്ഷണം ഒരുക്കാനാവശ്യമായ സാധനങ്ങൾ വാങ്ങാൻ പണം ഉണ്ടായിരുന്നില്ല. അതാണ് ആടുകൾ തൈകൾ തിന്നാൻ കാരണമായതെന്നും പ്രവർത്തകർ വ്യക്തമാക്കി. പത്തോളം ആടുകളെ കയ്യോടെ പിടികൂടിയെന്നും അവർ പറഞ്ഞു. ഉടമയ്ക്ക് പിഴശിക്ഷ കിട്ടിയത് അറിഞ്ഞില്ല. എങ്കിലും ഇത്തരം ശിക്ഷകൾ അവരെ ബോധവത്കരിക്കാൻ പര്യാപ്തമാകുമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു.
അതേസമയം ആടുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹുസുറാബാദ് സബ് ഇൻസ്പെക്ടർ വസംഷെട്ടി മാധവി പറഞ്ഞു. മൃഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഇന്ത്യൻ പീനൽ കോഡിൽ വകുപ്പില്ലെന്നും അവർ ചൂണ്ടിക്കാട്ടി.