ജനീവ: കശ്മീര്‍ വിഷയം ഉന്നയിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുന്നില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന് സ്വന്തം പൗരന്മാരില് നിന്നും കനത്ത തിരിച്ചടി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക് പട്ടാളത്തിന്റെ അതിക്രമങ്ങളെ പുറംലോകത്തെ അറിയിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുന്നില്‍ ടെന്റ് കെട്ടി ബാനറുകള്‍ സ്ഥാപിച്ചു പാകിസ്ഥാന് എതിരെ പ്രതിഷേധവുമായി ബലൂച് ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നിരിക്കുകയാണ്.
ബലൂചിസ്ഥാന്‍, പാക് അധീന കശ്മീര്‍, സിന്ധ് എന്നിവിടങ്ങളില്‍ പാക് പട്ടാളത്തിന്റെ അതിക്രമങ്ങള്‍ക്ക് എതിരെ കണ്ണടച്ചിട്ട് കശ്മീര്‍ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാന്‍ നാണമില്ലെയെന്ന് ബലൂച് മൂവ്മെന്റ് സംഘാടകന്‍ റസാഖ് ബലൂച് ചോദിച്ചു. പാകിസ്ഥാന് പരിഷ്കൃത രാജ്യമല്ലെന്നും പാക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് മേഖലയെന്നും പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും പാകിസ്ഥാന് നിഷേധിക്കുകയാണ്. പാക് പട്ടാളം ദിവസവും നിരവധിപേരെയാണ് കൊന്നൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള നല്ലൊരു ചുവടുവയ്പ്പാണെന്നും റസാഖ് ബലൂച് പറഞ്ഞു.
പാകിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനില്‍ സമാധാനമുണ്ടാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബലൂച് ദേശീയ മൂവ്മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. പാകിസ്ഥാന് ബലൂചിസ്ഥാനില്‍ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളുപ്പെടുത്താറില്ല. അതുകൊണ്ടാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഞങ്ങള്‍ മുന്നോട്ടു വന്ന് ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഞങ്ങളുടെ ശബ്ദം ആരു കേള്‍ക്കുമെന്നും നബി ബക്ഷ് പറഞ്ഞു.
പാകിസ്ഥാന് നടത്തുന്ന കുറ്റകൃത്യങ്ങളില്‍ ചൈന പങ്കാളിയാണ്. ബലൂചിസ്ഥാന്റെ സ്വര്‍ണ്ണവും സ്വത്തും കൊള്ളയടിക്കുകയാണ് ചൈന ചെയ്യുന്നത്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാന്റെ സ്വര്‍ണ ഖനനം നടത്തുന്നത്. സ്വര്‍ണ ഖനനം നടത്തിയാണ് ചൈന സമ്പന്നരായത്. പാക് പട്ടാളത്തിലെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന്‍ അവകാശപ്പെട്ട പണം അവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചെന്നും നബി ബക്ഷ് പറഞ്ഞു.