ന്യൂഡല്‍ഹി: പാകിസ്ഥാന് ജയിലിലുള്ള കുല്ഭൂഷണ് ജാദവിന് വീണ്ടും നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ. നയതന്ത്ര സഹായത്തിനായി പാകിസ്ഥാനുമായി ആശയവിനിമയം തുടരുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. കുല്ഭൂഷണ് ജാദവിന് രണ്ടാംതവണ നയതന്ത്രസഹായം നല്കാന് കഴിയില്ലെന്ന പാകിസ്ഥാന് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തരകോടതിയുടെ ഉത്തരവ് പ്രകാരം ഒരു തവണ നയതന്ത്ര സഹായം നല്‍കിയെന്നും ഇതിലൂടെ ഉത്തരവ് പാലിക്കപ്പെട്ടെന്നും പാകിസ്ഥാന് അറിയിച്ചിരുന്നു. രണ്ടാമതൊരു തവണ നയതന്ത്ര സഹായം നല്കാന് പാകിസ്ഥാന് ബാധ്യതയില്ലെന്നും ഇനി ഇന്ത്യയില്‍ നിന്നുള്ള ആരെയും കുല്ഭൂഷണ് ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രിയുടെ വക്താവ് മൊഹമ്മദ് ഫൈസല്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഗൗരവ് അലുവാലിയയുമായി കുല്ഭൂഷന് ആദ്യ കൂടിക്കാഴ്ച നടത്തിയത്. നിയമത്തിന് വിരുദ്ധമായി ഇരുവരും കൂടികാഴ്ച നടത്തുന്ന മുറിയില്‍ അധികൃതര്‍ ഒപ്പമിരിക്കുകയും സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സുതാര്യത ഉറപ്പു വരുത്താനാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നായിരുന്നു പാക് വിദേശ മന്ത്രാലയത്തിന്റെ വാദം. ഇന്ത്യന്‍ ചാരനാണെന്ന് സ്വയം സമ്മതിച്ച് പ്രസ്താവന നല്കാന് കുല്‍ഭൂഷനെ നിര്‍ബന്ധിക്കുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചിരുന്നു.
കുല്ഭൂഷന് പാകിസ്ഥാന് വധശിക്ഷ വിധിച്ച നടപടിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും അനൂകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജാദവിന് നയതന്ത്ര സഹായം നല്കാന് പാകിസ്ഥാന് തീരുമാനിച്ചത്.