ഇസ്ലാമാബാദ് : ഭീകരര്‍ക്ക് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്. ആഗോള ഭീകരന് ഹാഫിസ് സയീദിന്റെ സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് ദശലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷാ. സ്വകാര്യ പാക് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഭീകര സംഘടനയ്ക്ക് പണം നല്‍കുന്നതായി ഷാ വ്യക്തമാക്കിയത്.
അതേസമയം ജമാത്ത് ഉദ് ദവയില്‍ പ്രവര്‍ത്തിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് പണം നല്‍കുന്നതെന്നാണ് പാക് വാദം. പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഷ്സ് തീരുമാനമെടുത്ത് ഒരു മാസത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രി പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വരുന്നത്.
എന്നാല്‍ ഈ പണം ജമാത്ത് ഉദ് ദവയുടെ മാതൃ സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് വിവരം. 2008 ലെ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിയാണ് ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്. സയീദ് ഉള്‍പ്പെടെ നാല് ഭീകരരെ യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ 40,000 ഭീകരര്‍ ഉണ്ടെന്ന് ഇമ്രാന് ഖാന് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തലുമായി പാക് ആഭ്യന്തര മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്. പാകിസ്ഥാന്റെ ഭീകര ചിത്രം കൂടുതല്‍ വെളിപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.