കൊച്ചി : സുപ്രീം കോടതി വിധിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ. കോടതി പൊതു നില പരിശോധിക്കാൻ തയ്യാറാകുന്നില്ല. വിഷയത്തിൽ മാനുഷികമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരടിൽ അനധികൃത ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു കോടിയേരിയുടെ പരാമർശം. ഫ്ളാറ്റിൽ താമസിക്കുന്നവർ നിയമലഘനം നടത്തിയവർ അല്ല. എന്നാൽ, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അവരെ സഹായിക്കാൻ പറ്റുന്ന എല്ലാ ഇടപെടലുകളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവർക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം. കോടിയേരി ആവശ്യപ്പെട്ടു.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് സഹായകരമാവുന്ന ഇടപെടൽ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഫ്ളാറ്റ് പൊളിക്കാൻ നിർബന്ധിതമായാൽ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണയുണ്ടാക്കണം.
സുപ്രീംകോടതി പൊതുനില പരിശോധിക്കാൻ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. സുപ്രീംകോടതി വിധിയിൽ ഇടപെടുന്നതിന് പരിമിതിയുമുണ്ട്. കോടതി വിധി നടപ്പാക്കാൻ, ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സർക്കാരിനും ബാധ്യത വരും. ഇക്കാര്യത്തിൽ അനുകമ്പയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടിയേരി ഓർമ്മിപ്പിച്ചു.
അതേസമയം കോടിയേരിയുടെ പരാമർശത്തിനെതിരെ നിരവധി പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി പൊതു നില പരിശോധിച്ചിരുന്നോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നു വന്നത്. പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്ന വിധി നടപ്പാക്കിയേ അടങ്ങൂ എന്ന വാശിയുമായി സർക്കാർ മുന്നോട്ടു പോയപ്പോൾ പാർട്ടി സെക്രട്ടറി മൗനിയായത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയരുന്നുണ്ട്.