സന്ദർശക വിസയിൽ ദുബായിലെത്തി തൊഴിൽ ചൂഷണത്തിന് ഇരകളായ മലയാളി സ്ത്രീകളെ ഏജന്റുമാരുടെ അടുത്തേക്ക് തിരികെ അയക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് കൂട്ട് നിൽക്കുന്നു എന്ന രീതിയിലാണ് ഒരു ദൃശ്യ മാധ്യമം വാർത്ത നൽകിയത്. എന്നാൽ ഈ വാർത്ത അവാസ്തവമാണെന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നുമാണ് ജനം ടി വി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. അഞ്ചു സ്ത്രീകളാണ് ഏജന്റുമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നും, മറ്റെന്തെങ്കിലും ജോലി കണ്ടെത്താനായി സഹായിക്കണം എന്ന ആവശ്യവുമായി കോണ്സുലേറ്റിനെ സമീപിച്ചത്. ഇവരിൽ രണ്ടു പേർക്ക് തൊഴിൽ വിസ ഉള്ളവരാണ്. മറ്റു രണ്ടു പേര് സന്ദർശക വിസയിലുമാണ്. തൊഴിൽ സംബന്ധിച്ചോ മറ്റെന്തെങ്കിലുമോ പരാതികൾ ഉണ്ടെങ്കിൽ താമസ സൗകര്യം ഒരുക്കാമെന്നും, ഏജന്റും, തൊഴിലുടമയുമായി സംസാരിച്ച് പാസ്പോര്ട്ട് തിരികെ വാങ്ങി നാട്ടിലേക്ക് അയക്കാമെന്നുമാണ് ഇന്ത്യൻ കോൺസുലേറ്റ് സ്ത്രീകളെ അറിയിച്ചത്. നാട്ടിലേക്ക് തിരികെ പോകുന്നില്ലെന്നും, തൊഴിൽ ആവശ്യമായതിനാൽ ഏജന്റിനടുത്തേക്ക് തിരിച്ചു പോയാൽ മതിയെന്നും സ്ത്രീകൾ നിലപാടെടുക്കുകയായിരുന്നു. ജനം ടി വിയോട് സംസാരിക്കവെ ഇവർ ഇക്കാര്യം സ്ഥിരീകരിച്ചു. നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്നും, സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം ഉൾപ്പടെ തയ്യാറാക്കിയിരുന്നു എന്നും കോൺസുൽ ജനറൽ വിപുലും, വൈസ് കോൺസുൽ ലിമ മാത്യുവും ജനം ടി വി യോട് പറഞ്ഞു. ജോലി കണ്ടെത്തുക എന്നതായിരുന്നു സ്ത്രീകളുടെ ആവശ്യം, മറ്റുള്ള പരാതികൾ ഒന്നും അവർ ഉന്നയിച്ചിട്ടില്ല എന്നും കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ഇതിനിടെ വാസ്തവവിരുദ്ധമായ വാർത്ത നൽകിയ ദൃശ്യ മാധ്യമം ഇന്നലെ ഉച്ചയോടെ അത് പിൻവലിക്കുകയും ചെയ്തു.