ഇസ്ലാമാബാദ്: പാക് ഭീകര സംഘടനയായ ജമാത്ത് ഉദ് ദവയ്ക്ക് സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നെന്ന പാക് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഇമ്രാന് ഖാന്. ഭീകരര്‍ക്ക് പാകിസ്ഥാന് പരിശീലനം നല്‍കിയിരുന്നതായാണ് ഇമ്രാന് ഖാന് വെളിപ്പെടുത്തിയത്. അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ചാണ് പരീശീലനം നല്‍കിയിരുന്നതെന്നും ഇമ്രാന് ഖാന് വ്യക്തമാക്കി.
1980 കാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയന് പട്ടാളത്തിന്റെ അധീനതയിലായിരുന്നു. പട്ടാളത്തില്‍ നിന്നും അഫ്ഗാനെ മോചിപ്പിക്കാനാണ് തങ്ങള്‍ അമേരിക്ക നല്കിയ ഫണ്ട് ഉപയോഗിച്ച് പരിശീലനം നല്‍കിയത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തിന് തന്നെ ഭീഷണിയായി മാറിയെന്നും ഇമ്രാന് ഖാന് ആശങ്ക പ്രകടിപ്പിച്ചു
പരിശീലനത്തിനായി പണം ചിലവഴിച്ചത് തങ്ങളുടെ സമ്പദ്ഘടനയെയും സാരമായി ബാധിച്ചെന്നും ഇമ്രാന് ഖാന് പറഞ്ഞു.
പാകിസ്ഥാനില്‍ 40,000 ഭീകരര്‍ ഉള്ളതായി ഇമ്രാന് ഖാന് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷാ ഭീകര സംഘടനകള്‍ക്കായി രാജ്യം ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നതായും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും ഇമ്രാന് ഖാൻ രംഗത്തെത്തിയിരിക്കുന്നത്.