കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിയാന്‍ നഗരസഭ അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും. ഫ്ളാറ്റ് ഒഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഉടമകള്‍. വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ എല്ലാവരും ഫ്ളാറ്റുകൾ വിട്ടൊഴിയണം എന്നാണ് നഗരസഭ നല്കിയ നോട്ടീസില്‍ പറയുന്നത്. അതേസമയം, പ്രതിഷേധം ശക്തമാക്കിയ ഫ്ളാറ്റുടമകള്‍ ഇന്ന് നഗരസഭയ്ക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും.
ഇന്ന് സമയപരിധി അവസാനിച്ചാലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രമേ തുടര്‍നടപടികളുണ്ടാകൂ എന്നാണ് നഗരസഭ അറിയിച്ചത്. വൈകുന്നേരത്തിനുള്ളില്‍ താമസം ഒഴിഞ്ഞില്ലെങ്കില്‍ മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം.
ഏതുകേസിലും താമസസ്ഥലം ഒഴിയണമെങ്കില്‍ 15 ദിവസമാണ് കാലാവധി. അഞ്ച് ദിവസം കൊണ്ട് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് നിയമലംഘനമാണെന്ന് ഫ്ളാറ്റുടമകള്‍ ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഒരു കാരണവശാലും ഫ്ളാറ്റുകൾ ഒഴിയില്ലെന്നും ഉടമകള്‍ വ്യക്തമാക്കി.
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടല്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.