ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനയനുസരിച്ച് നടപ്പാക്കേണ്ട യൂണിഫോം സിവിൽ കോഡ് എന്തുകൊണ്ടാണ് ഒരു സർക്കാരും നടപ്പാക്കാത്തതെന്ന ചോദ്യവുമായി സുപ്രീം കോടതി. 1956 ൽ ഹിന്ദു നിയമങ്ങൾ ഏകീകരിച്ചു. എന്നാൽ അതിനു ശേഷം രാജ്യത്തെ പൗരന്മാർക്കെല്ലാം ഒരു സിവിൽ നിയമം എന്ന ഉത്തരവാദിത്വം നടപ്പാക്കാൻ ഒരു സർക്കാരും ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഷാബാനു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇത് ചൂണ്ടിക്കാട്ടിയതും നിർദ്ദേശം നൽകിയതുമാണ്. എന്നാൽ ആരും ഒരു ചുവടുപോലും മുന്നോട്ടു വച്ചിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗോവൻ സ്വദേശികളുടെ സ്വത്ത് ഗോവയ്ക്ക് വെളിയിലായാലും ഗോവയിലെ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.ജസ്റ്റിസ് ദീപക് ഗുപ്ത , ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച വിധിക്കിടെയായിരുന്നു പരാമർശം.
നേരത്തെ നിരവധി വിധികളിൽ സുപ്രീം കോടതി ഇത് സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഷാബാനു കേസിൽ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യകതയെപ്പറ്റി സുപ്രീം കോടതി വ്യക്തമായി പ്രതിപാദിച്ചതാണ്. രാജ്യത്തെ എൺപതു ശതമാനത്തോളം ജനങ്ങൾ ഒരു നിയമത്തിൻ കീഴിലാകുമ്പോൾ മറ്റുള്ളവർക്ക് വേറൊരു നിയമം ഉള്ളതിന് ഒരു ന്യായീകരണവുമില്ലെന്നായിരുന്നു സരള മുദ്ഗൽ കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നീട് 2003 ൽ ജോൺ വല്ലമറ്റത്തിന്റെ കേസുമായി ബന്ധപ്പെട്ട് വീണ്ടും സുപ്രീം കോടതി യൂണിഫോം സിവിൽ കോഡിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.