ന്യൂഡല്‍ഹി: ഇന്ത്യയുടെ വിഭജനം ഏറ്റവും വലിയ അബദ്ധമായിരുന്നെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് നടത്തുന്നത് നാണംകെട്ട നടപടിയാണെന്നും ഇനി അവരുമായി ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947-ലെ ഇന്ത്യ വിഭജനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഗാന്ധിജിയായിരുന്നു. വിഭജനം ആന മണ്ടത്തരമാണെന്നും വിഭജനം നടക്കേണ്ടി വന്നാല്‍ തന്റെ മൃതദേഹത്തിന് മുകളില്വച്ചേ നടക്കൂവെന്ന് ഗാന്ധിജി നിര്‍ബന്ധം പിടിച്ചിരുന്നു. വിഭജനത്തില്‍ നിരാശനായാണ് രാജ്യം ആദ്യ സ്വാതന്ത്ര്യ ദിനെ ആഘോഷിച്ച വേളയില്‍ തന്നെ ഗാന്ധിജി ബംഗാളിലേക്ക് പോയതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
കുറച്ചു പേരുടെ അത്യാഗ്രഹത്തിനു വേണ്ടിയാണ് അന്ന് ഇന്ത്യയെ വിഭജിച്ചത്. വിഭജനത്തെ രാജ്യത്ത് നിന്നും ഭൂരിഭാഗം പേരും എതിര്‍ത്തിരുന്നു. വിഭജനം നടന്നിരുന്നില്ലെങ്കില്‍ ഇന്ന് കശ്മീര്‍ വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വരില്ല. ആര്‍ട്ടിക്കിള്‍ 370 ഉടലെടുക്കുകയോ, റദ്ദാക്കുകയോ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എന്നു പറയുന്നത് തന്നെ വലിയൊരപകടമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ദ്വിരാഷ്ട്ര നയത്തിന്റെ ഭാഗമായി ബംഗ്ലാദേശ് രൂപീകരിച്ച ദിവസം തന്നെ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ഇമ്രാന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ജിതേന്ദ്ര സിങ് മറുപടിയുമായി രംഗത്തെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിലെ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. കശ്മീരിലെ നേതാക്കളെ തടഞ്ഞു വെക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ഇന്ത്യ തീവ്രവാദത്തിലേക്ക് നയിക്കുകയാണെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.