ദുബായ്: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ടു കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായതായി സൗദി മന്ത്രാലയം അറിയിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയിലെ കിഴക്കന്‍ പ്രദേശമായ ദമാമിലുള്ള അരാംകോ സെന്ററിലാണ് ആദ്യം ഡ്രോണ്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്നാണ് ഖുറൈസിലുള്ള എണ്ണ കമ്പനിക്ക് നേരേ ആക്രമണം ഉണ്ടായത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്ത് ഏറ്റവും ഉയര്‍ന്ന ലാഭം നേടുന്ന കമ്പനിയുമാണിത്.
അരാംകോം കമ്പനിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാണെന്നും മന്ത്രാലയം അറിയിച്ചു. തീ അണയ്ക്കുന്ന സൗകര്യങ്ങള്‍ കമ്പനിയില്‍ പരിമിതമായിരുന്നുവെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മറ്റ് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും സൗദി മന്ത്രാലയം അറിയിച്ചു.
ബുഖ്യാഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബുഖ്യാഖിലെ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവിടങ്ങളില്‍ നിന്നുയരുന്ന തീജ്വാലകള്‍ വളരെ ദൂരെനിന്നു തന്നെ കാണാന്‍ സാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
https://twitter.com/AAlsalman91/status/1172761909113905153
അതേസമയം, തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന കാര്യവും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂതികള്‍ സാധാരണയായി സൗദിയെ ആക്രമിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് ഡ്രോണ്‍ പതിക്കും മുമ്പു തന്നെ സൗദി പ്രതിരോധിക്കാറാണ് പതിവ്.
സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്യാഖിലേതെന്നു കമ്പനി പറയുന്നു. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും.