കണ്ണൂർ : കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കണ്ണൂർ വിമാനത്താവളത്തിന്റെ ഇടപാടുകൾ പരിശോധിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള അഴിമതികളാണ് അവിടെ നടക്കുന്നതെന്നാണ് തലശ്ശേരി സ്പെഷ്യൽ ജഡ്ജി മുൻപാകെ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ക്രമക്കേടുകളുടേയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങാണ് കണ്ണൂർ വിമാനത്താവളമെന്ന് ഈ പരാതി വായിക്കുന്ന ആർക്കും മനസ്സിലാകും.
കണ്ണൂർ വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന ബി.എ ബിഎഡുകാരൻ ടി. അജയകുമാറാണ് ഇപ്പോൾ വിമാനത്താവളത്തിന്റെ എല്ലാമെല്ലാം. നിയമനങ്ങളും മറ്റും ഇയാളുടെ അറിവോടു കൂടിയാണ് നടക്കുന്നത്. തലപ്പത്തിരിക്കുന്നവരെ പാട്ടിലാക്കാൻ വല്ലാത്ത വിരുതുള്ള ഇയാളാണ് ഇപ്പോൾ കേരള സർക്കാരിന്റെ എയര്പോര്ട്ട്
പ്രോട്ടോക്കോൾ ഓഫീസർ. കസ്റ്റംസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ടി. അജയകുമാറാണ്.
2016 ജനുവരി 17 നാണ് അജയകുമാറിനെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) സ്ഥിരപ്പെടുത്തുന്നത്. തന്ത്രപ്രധാനമായ ഡെപ്യൂട്ടി മാനേജർ പോസ്റ്റിൽ ജോലി ചെയ്യാൻ ആവശ്യമായിരുന്ന യോഗ്യത പോലുമില്ലാതെയായിരുന്നു ഇയാൾ അതുവരെ കരാർ ജോലി ചെയ്തിരുന്നത്. കിയാലിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ലാൻഡ് മാനേജർ ആയി നിയമിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമോ , എം.ബി.എ യോ എഞ്ചിനീയറിംഗ് , നിയമ ബിരുദങ്ങളോ വേണമായിരുന്നു.
എന്നാൽ ഇതൊന്നുമില്ലാതെ ഇയാളെ നിയമിക്കാൻ കമ്പനി തീരുമാനിച്ചുവെന്ന് മാത്രമല്ല ഇയാൾക്ക് ബിരുദാനന്തര ബിരുദം നേടാൻ രണ്ടു വർഷം സമയവും നീട്ടി നൽകി. ഈ ഉത്തരവ് പ്രകാരം 17-01-2018 ൽ ഇയാൾ ബിരുദാനന്തര ബിരുദ യോഗ്യത നേടണമായിരുന്നു. തുടർന്ന് ഭാരതീയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസം വഴി എം.ബി.എ എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
ജോലിക്കൂടുതൽ കാരണമാണ് തനിക്ക് ഒരു പേപ്പർ ജയിക്കാൻ കഴിയാഞ്ഞതെന്ന് ചൂണ്ടിക്കാട്ടി ഇയാൾ 2018 ജൂൺ 18 ന് വീണ്ടും കിയാൽ എം.ഡിയെ സമീപിച്ചു. ആറുമാസം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനിയുടെ നോട്ടിഫിക്കേഷൻ അനുസരിച്ച് 2018 ജനുവരി 17 ന് യോഗ്യത നേടിയില്ലെങ്കിൽ ഇയാളുടെ മാനേജർ ജോലി റദ്ദ് ചെയ്ത് നിലവിലെ യോഗ്യത അനുസരിച്ച് മറ്റെന്തെങ്കിലും ജോലി നൽകണമെന്നായിരുന്നു നിയമം. എന്നാൽ ഇയാളെ ഒഴിവാക്കിയില്ലെന്ന് മാത്രമല്ല ആറുമാസങ്ങൾക്ക് ശേഷം ജൂൺ 18 ന് കിയാൽ എച്ച്.ആർ മാനേജർക്ക് സമർപ്പിച്ച അപേക്ഷയ്ക്ക് അനുസരിച്ച് ആറുമാസം കൂടി നീട്ടി നൽകുകയും ചെയ്തു. അതും പോരാഞ്ഞ് 2018 നവംബർ ഏഴാം തീയതി കസ്റ്റംസ് കെെകാര്യം ചെയ്യുന്ന എയര്പോര്ട്ട് പ്രോട്ടോക്കോൾ ഓഫീസറുടെ അധിക ചുമതലയും നൽകി.
പ്രായപരിധി കഴിഞ്ഞിട്ടും ആവശ്യമായ യോഗ്യത പറഞ്ഞ സമയത്ത് നേടാതിരുന്നിട്ടും ടി. അജയകുമാർ എന്ന കിയാൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ലാൻഡ് ഡെവലപ്പ്മെന്റ് ഓഫീസറെ സംരക്ഷിക്കുന്നതിനു പിന്നിൽ ഉന്നതരുടെ നിക്ഷിപ്ത താത്പര്യങ്ങൾ ആണുള്ളതെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. കിയാലിന്റെ നേരത്തെയുള്ള എം.ഡി ചന്ദ്രമൗലിയും ഇപ്പോഴത്തെ എം.ഡി തുളസീദാസും അജയകുമാറുമായി അടുത്ത ബന്ധവും നിക്ഷിപ്ത താത്പര്യവും പുലർത്തുന്നതു കൊണ്ടാണ് ഇയാൾക്ക് ക്രമവിരുദ്ധമായി ഉന്നത നിയമനം നൽകിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഈ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി അന്വേഷണവുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്തുവെങ്കിലും സർക്കാർ അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് ആരോപണം. നിലവിലെ എം.ഡി ഉൾപ്പെടെയുള്ളവർക്ക് എതിരായ അന്വേഷണത്തിന് സർക്കാർ പ്രോസിക്യൂഷൻ അനുമതി ഇതുവരെ നൽകിയിട്ടില്ല. കോടതി നിർദ്ദേശ പ്രകാരം പരാതിക്കാരൻ അപേക്ഷ നൽകി 90 ദിവസം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.കിയാലിന്റെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന നടത്താൻ സിഎജിയെ അനുവദിക്കാത്തത് വലിയ അഴിമതി പുറത്തുവരുമെന്നതു കൊണ്ടാണെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ് .
ബ്രിജിത് കൃഷ്ണ നൽകിയ പരാതി ..
അടുത്തത് – കണ്ണടയ്ക്ക് പതിനായിരങ്ങൾ വാങ്ങുക മാത്രമല്ല മകന് വിമാനത്താവളത്തിൽ ജോലി ഒപ്പിച്ചു കൊടുക്കാനും മന്ത്രിക്കറിയാം