ഇടുക്കി: തിരുവോണനാളിൽ സി പി എം നേതാവിന്റെ സംഘത്തിന്റെ ഗുണ്ടാവിളയാട്ടം. ഇടുക്കി ചേമ്പളത്ത് കുട്ടികളെ അടക്കം ആക്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാവിനെ അകാരണമായി മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് സമീപമുള്ള വീട്ടിലെ എട്ടുവയസ്സുകാരിയുൾപ്പടെയുള്ള നാലംഗ കുടുംബത്തെ മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകൾ മർദ്ദിച്ചത്.പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വീടിനു മുന്നിലിട്ട് ഒരു യുവാവിനെ മദ്യപിച്ച സംഘം ആക്രമിക്കുകയായിരുന്നു .അക്രമം മൊബൈലിൽ വീട്ടുകാർ പകർത്തുകയും ചെയ്തു .അക്രമം രൂക്ഷമായപ്പോൾ അന്വേഷിക്കാൻ ചെന്ന ഗൃഹനാഥനെയാണ് ആദ്യം അക്രമികൾ തല്ലിയത് .അതുകണ്ടു ഓടിച്ചെന്ന പെൺകുട്ടികളേയും ഭാര്യയേയും അക്രമികൾ വെറുതെവിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു .തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാ സംഘത്തിനെതിരെ ആക്രമത്തിന് ഇരയായ വീട്ടുകാരും നാട്ടുകാരും പൊലീസിൽ പരാതിപ്പെട്ടതിന് ഫോണിലൂടെ ബ്രാഞ്ച് സെക്രട്ടറി കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മേഖലയിൽ മൂന്ന് വർഷമായി തുടരുന്ന ഇവരുടെ അതിക്രമങ്ങളിൽ നാട്ടുകാരെല്ലാം തികച്ചും രോഷാകുലരുമാണ് .
ഇതിനിടെ ഇതേ അക്രമി സംഘം അന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ള വേറൊരു കുടുംബത്തേയും ആക്രമിച്ചതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് അക്രമികൾ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസിയുടെ അനുയായികളുമാണെന്ന് ബോധ്യമായത്.
ഇരുകുടുംബങ്ങളും നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി ഇവരെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ പേരിൽ കേസുകൊടുത്തത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് ജോസി പറയുന്നത്. ഭരണകക്ഷിയുടെ നേതാവായതിനാൽ ജോസിയുടെ നേതൃത്വത്തിലുള്ള ഈ സംഘം കഴിഞ്ഞ കുറേ കാലമായി ചേമ്പളത്ത് പ്രശ്നമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെയാണ് പോലീസിന് ആകെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് . കൂടുതൽ പേരെ അന്വേഷിക്കുകയാണെന്നുമാണ് നെടുങ്കണ്ടം പൊലീസ് പറയുന്നത്.