കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള വിഷയത്തില്‍ ആശയക്കുഴപ്പത്തിലാണ് ജില്ലാ ഭരണ കൂടവും, നഗരസഭയും. താമസക്കാരെ ആര് ഒഴിപ്പിക്കും എന്ന കാര്യത്തിലാണ് നിലവില്‍ ആശയക്കുഴപ്പം. അതേസമയം ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും.
നഗരസഭയുടെ നോട്ടീസ് പരിധി ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ ഫ്ളാറ്റ് ഒഴിയില്ലെന്ന ശക്തമായ നിലപാടുമായി അനിശ്ചിതകാല സമരത്തിലാണ് ഉടമകള്‍. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ ഉടമകളുടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഒഴിപ്പിക്കുന്ന കാര്യത്തില്‍ നഗരസഭയും ജില്ലാഭരണ കൂടവും ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ പതിനെട്ടിന് ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 20-നാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫ്ളാറ്റുകളില്‍ നിന്നായി 357 കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. കഴിഞ്ഞ 10-നാണ് ഇതു സംബന്ധിച്ച് നഗരസഭ ഉത്തരവിറക്കിയത്. സുപ്രീം കോടതിയുടെ അന്ത്യശാസനം ലഭിച്ചതോടെയാണ് മരട് നഗരസഭ നടപടിയുമായി മുന്നിട്ടിറങ്ങിയത്.
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം സെപ്റ്റംബര്‍ 20-നകം പൊളിച്ചു നീക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ഫ്ളാറ്റ് പൊളിക്കല്‍ നടപടിയുമായി മരട് നഗരസഭ മുന്നോട്ട് പോയത്.കോടതി വിധിയെ തുടര്‍ന്ന് സന്ദര്‍ശനത്തിനെത്തിയ ചീഫ് സെക്രട്ടറിയും ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ നഗരസഭ നടപ്പാക്കിയിരുന്നു. നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉടമകള്‍ തിരുവോണനാളില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.