കൊച്ചി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. വണ്ടിചെക്ക് കേസില്‍ അജ്‌മാൻ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് തുഷാർ മോചിതനായത്. ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ആഘോഷത്തോടെയാണ് തുഷാറിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആരോടും വിദ്വേഷമില്ല. എസ് എന് ഡി പി യുടെ വൈസ് പ്രസിഡന്ർര് എന്ന നിലയില്‍ എല്ലാ പാര്‍ടിയും സഹായിച്ചതായി തുഷാര്‍ സമ്മേളനത്തില്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തുന്നതറിഞ്ഞ് ബിജെപിയുടെയും ബിഡിജെഎസിന്റേയും മുതിര്‍ന്ന നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവള പരിസരത്ത് അതിരാവിലെ തന്നെ പ്രവര്‍ത്തകരുടെ നല്ല തിക്കും തിരക്കുമായിരുന്നു.ആലുവയിൽ പ്രത്യേക സ്വീകരണവും ബിഡിജെഎസ് നടത്തി .വഴിനീളെ തുഷാറിന്റെ ചിത്രങ്ങൾ വച്ച് അലങ്കരിച്ചായിരുന്നു സ്വീകരണം.
കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയില്‍ അജ്മാന്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തില്‍ മടങ്ങിയെത്തിയത്. കേസില്‍ കുറ്റവിമുക്തനായതോടെ നീതിയുടെ വിജയമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.