റിയാദ്: അരാംകോയിൽ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയെ പോരുവിളിച്ചു ഇറാൻ രംഗത്ത്. സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയിൽ ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു . ഇതിനു പിന്നാലെ ഇറാനെ തടയുമെന്നും പറഞ്ഞതോടെയാണ് യുദ്ധത്തിനു തയ്യാറെന്നു ഇറാൻ സൈന്യം പ്രഖ്യാപിച്ചത് . ഇരുവരുടെയും വാക് പോര് ഗൾഫ് മേഖലയെ ഒരിക്കൽക്കൂടി അശാന്തമാക്കുകയാണ് .
ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നു അമേരിക്ക ആരോപിച്ചിരുന്നു. അരാംകോ ആക്രമണത്തിന്റെ പേരിൽ സൗദിയെ സഹായിക്കാൻ അമേരിക്ക ഉടൻ നടപടിയും തുടങ്ങിരുന്നു . സൗദിയുടെ പേരിൽ അമേരിക്ക ഇടപെട്ടാൽ ഒരു യുദ്ധത്തിന് തന്നെ സജ്ജമാണെന്നായിരുന്നു ഇറാന്റെ രൂക്ഷ പ്രതികരണം.
അരാംകോയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. ഇതിനിടെ ആക്രമണം യെമനിൽ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. എന്നാൽ ഗൾഫ് മേഖലയെ ഒറ്റപെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത് ,കൂടാതെ ലോകത്തിന്റെ ഊർജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്താലാണ് ഇറാനാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചതെന്ന് പോംപിയോ വ്യക്തമാക്കി.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാണ്ടർ അമീർ അലി ഹജിസദേയാണ് അമേരിക്കക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത് .അമേരിക്കയുടെ ഏതു പ്രധിരോധത്തെയും തകർക്കാൻ തങ്ങൾക്കു സാധിക്കുമെന്നും 2000 കിലോമീറ്റർ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകർക്കുമെന്നും അലി ഹജിസദേ വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനു മറുപടിയായി സ്വന്തം എണ്ണക്കിണറുകൾ തകർന്ന് കഴിയുമ്പോഴേ ഇനി ഇറാൻ പഠിക്കുകയുള്ളൂവെന്ന് അമേരിക്കയിലെ
സെനറ്ററായ ലിൻഡ്സി ഗ്രഹാം ട്വിറ്ററിലൂടെ മറുപടി നൽകുകയും ചെയ്തിട്ടുണ്ട് .