റിയാദ്: സൗദിയുടെ അരാംകോ കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ നല്‍കിയത് ഇറാനെന്ന് വ്യക്തമാക്കി യെമന്‍ അറബ് സഖ്യസേന. യെമനിലെ ഹൂതികള്‍ക്ക് ഇറാന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സൗദിക്ക് പിന്തുണ നല്‍കുമെന്നും യെമനിലെ അറബ് സഖ്യസേന അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ഇറാന് തന്നെയാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഇത്ര വലിയ ആക്രമണം നടത്താന്‍ അവര്‍ക്ക് സാധ്യമല്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഡ്രോണിന്റ ഉത്ഭവ സ്ഥാനത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി. അന്വേഷണത്തിന് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണവും സൗദി വിദേശകാര്യ മന്ത്രാലയം തേടിയിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന് നിര്‍മ്മിത ആയുധങ്ങളാണെന്ന് മാലിക്കി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ആയുധം തൊടുത്തു വിട്ടതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സൗദി സഖ്യസേന വക്താവിന്റെ പ്രതികരണം.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ അമേരിക്ക തിങ്കളാഴ്ച പുറത്തു വിട്ടു. ആക്രമണം നടന്നത് യെമനില്‍ നിന്നല്ല, ഇറാന്, ഇറാഖ് എന്നിവയുടെ ദിശയില്‍ നിന്നാണെന്നും യുഎസ് വ്യക്തമാക്കി. സൗദി കിരീടാവകാശി സല്മാന് രാജകുമാരനും, പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് അറിയിച്ചു.
ഇറാനെതിരെ ഏതു തരത്തിലുള്ള തിരിച്ചടിക്കും യുഎസ് തയാറാണെന്ന് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സൗദി ഭരണകൂടത്തിന്റെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ട്രംപിന്റെ പിന്തുണ സല്മാന് രാജകുമാരന് നിരസിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ തീപിടിച്ചിരുന്നു. തീ നിയന്ത്ര വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഉത്പാദനം നിര്‍ത്തിവച്ചു. ആക്രമണത്തിനു പിന്നില്‍ ഇറാനോ, ഇറാഖോ ആയിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ ഇറാഖ് ഇത് നിഷേധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രങ്ങളാണ് സൗദിയിലെ അബ്കൈഖിലുള്ളത്. പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഓയിലാണ് ഇവിടെ ഉത്പാദിക്കുന്നത്. എല്ലാ അപകട സാധ്യതകളും ഒഴിവാക്കിയാല്‍ മാത്രമെ പ്രവര്‍ത്തനം പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരാന്‍ സാധിക്കു. നിലവില്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുത്ത്
പ്രതിസന്ധി തീര്‍ക്കാനുള്ള നടപടിയാണ് ഭരണകൂടം എടുത്തിരിക്കുന്നത്.