ലോകോത്തര പ്രസാധകരുടേയും, എഴുത്തുകാരുടെയും സംഗമത്തിനായി കാത്തിരിക്കുകയാണ് യു എ ഇ. രാജ്യത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാർജ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര പുസ്തകോത്സവം ഒക്ടോബർ 30ന് ആരംഭിക്കും.
ലോകമെമ്പാടും അരങ്ങേറുന്ന പുസ്തകമേളകളിൽ പ്രഥമസ്ഥാനത്താണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിൽ ആണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. 2019 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ ഷാർജയെ തിരഞ്ഞെടുത്തിരുന്നു.
ഈ പശ്ചാത്തലത്തിൽ നടക്കുന്ന പുസ്തകമേളയെ ഏറ്റവും മികവുറ്റതാക്കാനുള്ള ഒരുക്കങ്ങളിൽ ആണ് സംഘാടകരായ ഷാർജ ബുക്ക്സ് അതോറിട്ടി. വായനക്കാരുടെ ചിന്തകൾക്ക് വെളിച്ചം പകർന്ന്, സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും, ചേർന്ന് നിൽക്കാനുമുള്ള അവസരമാണ് ഈ വർഷത്തെ പുസ്തകമേള ഒരുക്കുന്നതെന്ന് ഷാർജ ബുക്ക്സ് അതോറിട്ടി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. 11 ദിവസം നീണ്ടു നിൽക്കുന്ന മേള നവംബർ 9 ന് അവസാനിക്കും.