ആലപ്പുഴ : കേരളത്തിൽ സഖാക്കൾ എസ്.എഫ്.ഐക്കാരെ കല്ലെറിയാൻ വിടുന്നതുപോലെയാണ് ഭീകരർ കശ്മീരിൽ പാവപ്പെട്ട മുസ്ലിം യുവാക്കളെ അടിമകളാക്കി കല്ലെറിയാൻ വിടുന്നതെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. ഭൂമിയിലെ സ്വർഗമായ കശ്മീരിനെ ഭൂമിയിലെ നരകമാക്കുകയാണ് ഭീകരർ ചെയ്തത്. 370-)0 വകുപ്പ് റദ്ദാക്കിയത് മോദിയുടെയും അമിത്ഷായുടേയും ധൈര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പരുമല ബലിദാന ശ്രദ്ധാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
കശ്മീരിൽ മൂന്നു കുടുംബങ്ങൾ ആ നാടിനെ കട്ടുമുടിക്കുകയായിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ കുടുംബം , മുഫ്തി മുഹമ്മദ് സെയ്ദിന്റെ കുടുംബം , ഗുലാം നബി ആസാദിന്റെ കുടുംബം, ഈ കൊള്ളയടിക്കലിൽ നിന്ന് കശ്മീരികളെ രക്ഷിക്കുകയാണ് മോദി സർക്കാർ ചെയ്തത്. എത്ര കേന്ദ്രഫണ്ടുകൾ കൊടുത്തിട്ടും അവിടെ പാവപ്പെട്ട മുസ്ലിങ്ങൾ ദാരിദ്ര്യത്തിലാണ്. അതിനു കാരണം ഇത്തരം കുടുംബങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടന അപകടത്തിലാണെന്ന് ആരോപിക്കുന്നവർ നടത്തുന്നത് കള്ളപ്രചാരണമാണ് . ഇന്ത്യയിൽ ഭരണ ഘടന അപകടത്തിലായത് ഒരൊറ്റ സന്ദർഭത്തിലാണ്. അത് ഇന്ദിരഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്ഥയിലാണ്. അന്ന് ഇന്ന് കേരളത്തിലുള്ള ചിലർ കുറ്റം പറയുന്ന വടക്കേ ഇന്ത്യയിലെ പാവങ്ങളാണ് ജനാധിപത്യം സംരക്ഷിച്ചതും ഭരണഘടനയെ രക്ഷിച്ചതും. ആ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതിൽ ഇരുപത് സീറ്റിലും അടിയന്തിരാവസ്ഥ നടപ്പിലാക്കിയവരെയാണ് ജയിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.