തിരുവനന്തപുരം: കെ മുരളീധരൻ എംപിയായതോടെ ഒഴിവുവന്ന വട്ടിയൂർക്കാവിലടക്കം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇടത് വലത് മുന്നണികളുടെ പ്രധാന ആരോപണമാണ് വോട്ടുകച്ചവടമെന്നത്. എന്നാൽ ഈ വിഷയത്തിൽ കെ മുരളീധരന്റെ പഴയ പ്രസംഗം ഇരുമുന്നണികൾക്കും തലവേദന സൃഷ്ടിക്കുകയാണ്.
താൻ ജയിച്ചത് സിപിഎമ്മിന്റെ പിന്തുണയോടെയാണെന്ന പ്രസംഗം ബിജെപി സജീവ ചർച്ചയാക്കുകയാണ്. വേങ്ങരയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുരളീധരന്റെ വിവാദ പ്രസംഗം. ബിജെപി ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷവുമായി നീക്കുപോക്കുകളുണ്ടാക്കാം. എന്റെ നിയോജകമണ്ഡലത്തിൽ ബിജെപി വളരാതിരിക്കാൻ ഇടതുപക്ഷക്കാർ എന്നെ സഹായിച്ചിട്ടുണ്ട്. ഇല്ലെന്നൊന്നും ഞാൻ പറയില്ല. ഉള്ള കാര്യം തുറന്നുപറയണമെന്നും മുരളീധരൻ പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടിഎൻ സീമയായിരുന്നു മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ടിഎൻ സീമയ്ക്ക് വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിനെതിരെ പിന്നീട് സീമയും പാർട്ടിയിൽ പരാതി നൽകിയിരുന്നു.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയായിരുന്നു മുരളീധരൻ വിജയിച്ചത്. ബിജെപി വിജയിക്കുമെന്ന് ഉറപ്പായ മണ്ഡലത്തിൽ ഇടത് വലത് ഒത്തുകളി നടന്നതുകൊണ്ടാണ് കെ മുരളീധരൻ വിജയിച്ചതെന്ന് ബിജെപി അന്ന് തന്നെ അരോപിച്ചിരുന്നു.
മരളീധരന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുരളീധരൻ തന്നെ വെളിപ്പെടുത്തിയ ഈ വോട്ടുകച്ചവടത്തെ മറച്ചുവെക്കാനാണ് സിപിഎമ്മും കോൺഗ്രസും ഇപ്പോൾ തങ്ങൾക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.