ന്യൂഡൽഹി ; കശ്മീരിൽ അശാന്തി സൃഷ്ടിക്കുന്നതിനു പിന്നിലും , വിഘടനവാദികളെ സഹായിക്കുന്നതിലും ഡൽഹിയിലെ പാക് ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന് എൻ ഐ എ . ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസിൻ മാലിക്ക് അടക്കമുള്ള നാലു വിഘടനവാദി നേതാക്കൾക്കെതിരെ ഡൽഹി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഹൈക്കമ്മീഷണർക്കെതിരെ പരാമർശമുള്ളത് .
കശ്മീർ താഴ്വരയിലെ വിഘടനവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ പോലും പാക് ഹൈക്കമ്മീഷണർക്ക് പങ്കുണ്ട് . ആ സാമ്പത്തിക സഹായം പാക് ഭീകരരുടെ കൈകളിലെത്തുകയും ,അവർ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നതായും 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു . കശ്മീരിലെ പ്രദേശവാസികൾക്ക് ഭീഷണിയുണ്ടാക്കി , പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവർത്തികൾക്ക് ഹൈക്കമ്മീഷണർ സഹായം നൽകിയതായും എൻ ഐ എ കണ്ടെത്തി .
ഭീകരവാദത്തിനായി പണം കണ്ടെത്തി നൽകിയ കേസിൽ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം കഴിഞ്ഞ ദിവസം നൽകിയിരുന്നു . ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ യാസിൻ മാലിക്ക് , ആസിയ അന്ദ്രാബി,മാസ്രാത്ത് ആലം എന്നിവർക്കെതിരെയാണ് പുതിയ തെളിവുകളുമായി കുറ്റപത്രം നൽകിയത്.
ഭീകരവാദത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് എൻ ഐ എ ഫയൽ ചെയ്ത രണ്ടാമത്ത കുറ്റപത്രമാണിത് . വിഘടനവാദികൾക്കെതിരെ പുതുതായി നിരവധി തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചു . ഇതിൽ ഫോൺകോളുകളുടെ വിവരങ്ങളും ,മറ്റ് ഡിജിറ്റൽ തെളിവുകളുമുണ്ട് .
പാക് ഭീകരന്മാരായ ഹാഫീസ് സയ്ദ്, സാൽഹുദ്ദീൻ എന്നിവരുമായി ഈ വിഘടനവാദി നേതാക്കൾ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ലഭിച്ചിട്ടുണ്ട് .