തിരുവനന്തപുരം: സ്പെയർപാർട്സ് ഇല്ലാത്തതിനാൽ കെഎസ്ആർടിസിയിൽ പ്രതിസന്ധി. ബസുകൾ വഴിയിൽ ആകാൻ തുടങ്ങിയിട്ടും, പർച്ചേസ് ഓഡർ നൽകാൻ മനേജ്മെന്റിന് കഴിഞ്ഞില്ല. ടയർ ക്ഷാമം രൂക്ഷമായതോടെ 100 ലധികം ബസുകളാണ് ഇതുവരെ കട്ടപ്പുറത്തിരിക്കുന്നത്. ഇതിന് പുറമെയാണ് സ്പെയർ പാർട്ട്സുകളുടെ ദൗർലഭ്യവും.
ജൂലൈ മാസത്തിലാണ് മലബാർ മേഖലകളിലെ ഡിപ്പോകളിൽ അവസാനമായി ടയറുകൾ എത്തിച്ചത്. ടയറുകൾ ഇല്ലാത്തതിനാൽ മാത്രം നൂറിലധികം ബസുകളാണ് കെഎസ്ആർടിസിയുടെ മൂന്നു മേഖലകളിലുമായി ഇതുവരെ കട്ടപ്പുറത്തായത്. ഇതിൽ മലബാർ മേഖയലിയാണ് സ്ഥിതി ഗുരുതരം.13 ഡിപ്പോകളിലായി 63 ബസുകളാണ് ടയറിനായി കാത്തുകിടക്കുന്നത്. Sയറുകൾ റീത്രഡ് ചെയ്യാൻ ആവശ്യമായ റമ്പറും ലഭ്യമാക്കുന്നില്ല. സ്പെയർപാർട്സ് ഇല്ലാത്തത് മൂലം ബസുകൾ അറ്റകുറ്റപ്പണികൾ നടത്തുവാൻ സാധിക്കാത്ത അവസ്ഥയാണ്. ബ്രേക്ക് ലൈനറുകൾ, ഡ്രമ്മുകൾ, സ്പ്രിംഗ് ലീഫ് , എന്നു വേണ്ട ആവശ്യമായ സ്പെയർ പാർട്ട്സുകൾ ഒന്നും കെഎസ്ആർടിസിയിൽ ഇല്ല.
ഇതു കാരണം തന്നെ സർവീസുകൾ വഴിയിൽ മുടങ്ങുന്നതും പതിവായി. എന്നാൽ വണ്ടി വഴിയിൽ കിടന്നാൽ, പഴി അത്രയും മെക്കാനിക്കൽ വിഭാഗത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത്, തൊഴിലാളി സംഘടനകളുടെ പ്രതിഷേധങ്ങൾക്കും ഇടയാകുന്നുണ്ട്. അശോക് ലൈലാൻഡ്, ടാറ്റാ, വോൾവോ തുടങ്ങിയ കമ്പനികൾക്ക് സ്പെയർ പാർട്സ് വാങ്ങിയ ഇനത്തിൽ കെഎസ്ആർടിസി നൽകാനുള്ളത് കോടികൾ ആണ്. കുടിശ്ശിക വരുത്തിയ തുക നൽകാതെ സ്പെയർപാർട്സ് നൽകില്ലെന്ന് തീരുമാനത്തിലാണ് കമ്പനികളും.
ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഷെഡ്യൂളുകൾ റദ്ദ് ചെയ്യുന്നതും വർധിക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഇതു മൂലം ദിനംപ്രതി ഉണ്ടാകുന്നത്. മനപ്പൂർവ്വം പ്രതിസന്ധികൾ സൃഷ്ടിച്ച്, കെഎസ്ആർടിസിയെ തകർത്തുകൊണ്ട് പൊതുമേഖലാ ഗതാഗത സംവിധാനത്തെ സ്വകാര്യവൽക്കരിക്കാൻ ഇടതുസർക്കാർ ശ്രമിക്കുന്നതായുള്ള തൊഴിലാളി സംഘടനകളുടെ ആരോപണങ്ങളും ഇവിടെ പ്രസക്തമാണ്.