കാസർകോട്: ശകുനം മുടക്കികളായ സിപിഎമ്മിനെ മഞ്ചേശ്വരത്ത് ജനം അവഗണിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ഭയംവാരിവിതറിയും വിദ്വേഷം കൊയ്തുമാണ് കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ജയിച്ചുവരുന്നത്. എന്നാല്‍ മോദി വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
എന്‍എസ്എസിനും എസ്എന്‍ഡിപിക്കും അവരുടേതായ നിലപാടുണ്ട്. ബിജെപി അതുവിശകലനം ചെയ്യുന്നില്ല. മഞ്ചേശ്വരത്ത് ഇടതുവലതുമുന്നണികള് പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയാണ്. സിപിഎമ്മിനെ അവഗണിക്കുകയും ലീഗിനെ തോല്‍പ്പിക്കുകയും ചെയ്ത് മഞ്ചേശ്വരത്ത് ബിജെപിയെ ജയിപ്പിക്കണം.
ന്യൂനപക്ഷസംരക്ഷകരെന്ന് പറയുന്ന ഇടത് വലത് മുന്നണികള്‍ മഞ്ചേശ്വരത്തെ കൃസ്ത്യന്‍ പള്ളി ആക്രമിച്ച പ്രതികളെ സംരക്ഷിക്കുകയാണ്. ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം സംബന്ധിച്ച് നീതി കിട്ടാന്‍ ബിജെപി ശ്രമിക്കും. എക്കാലവും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ല.
ശബരിമലവിഷയത്തില്‍ എന്നും ബിജെപി വിശ്വാസികള്‍ക്കൊപ്പമായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്താല്‍ ബിജെപി പിന്തുണയ്ക്കും. അടൂരിനെതിരെ കേസെടുത്തതിന് മോദിയെ പഴിചാരുന്നത് അജ്ഞതകൊണ്ടാണ്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫും ചടങ്ങില്‍ ശ്രീധരൻ പിള്ള നിര്‍വ്വഹിച്ചു.