കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതോടെ ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കാനുള്ള മൂന്നംഗ സമിതിയായി. മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആർ മുരുകേശൻ എന്നിവരാണ് സമിതി അംഗങ്ങൾ. മുൻ ഹൈക്കോടതി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരെ സമിതി അദ്ധ്യക്ഷനായി നേരത്തെ നിശ്ചയിച്ചിരുന്നു. സമിതിയുടെ ആദ്യ യോഗം നാളെ ചേരും.
അതേസമയം, ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സർക്കാറിനെ സഹായിക്കാൻ വിദഗ്ധ എഞ്ചിനിയർ നാളെ എത്തും. നിയന്ത്രിത സ്ഫോടനങ്ങൾ നടത്തുന്നതിൽ വിദഗ്ധനും ഇൻഡോർ സ്വദേശിയുമായ എസ് ബി സർവ്വത്ത് ആണ് സർക്കാർ അഭ്യർത്ഥന മാനിച്ചു മരട് നഗരസഭയെ സഹായിക്കാനെത്തുക.
പൊളിക്കൽ ചുമതലയുള്ള കമ്പനികളെ വെള്ളിയാഴ്ച തെരഞ്ഞെടുക്കും. നിലവിൽ എഡി ഫെയ്സ്, വിജയ സ്റ്റീൽ അടക്കം മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ രണ്ട് കമ്പനികൾക്ക് മാത്രമാണ് കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ളത്.