തിരുവനന്തപുരം: എറണാകുളം നഗരത്തിലെ പ്രധാന ഫ്ളൈ ഓവറുകളായ വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ 2020 മാര്‍ച്ചില്‍ തുറന്നു കൊടുക്കും. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. തുടർന്നാണ് മാർച്ചിൽ തുറക്കുമെന്ന് അറിയിച്ചത്.
ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായതായി ഉദ്യോഗർ മുഖ്യമന്ത്രിയെ അറിയിച്ചു.
750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമാന രീതിയിൽ എറണാകുളം നഗരത്തിലെ തിരക്കു കുറക്കുന്നതിനായി പണിഞ്ഞ പാലാരിവട്ടം പാലം ബലക്ഷയം മൂലം അടച്ചിട്ടിരിക്കുകയാണ്. പാലം പണിയിൽ വലിയ അഴിമതി നടന്നിട്ടുള്ളതായാണ് കണ്ടെത്തൽ. പാലം നിർമ്മിച്ച സമയത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.