ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടി ദുരൂഹ വാഹനാപകടത്തില്‍പ്പെട്ട കേസില്‍ സി.ബി.ഐ ഇന്ന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി നീട്ടിനല്‍കിയ സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ നടപടി.
അതേസമയം, ഉന്നാവ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസിക്കാന്‍ ഒരാഴ്ചയ്ക്കകം വാടക വീട് ഒരുക്കുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന് പ്രത്യേക കോടതിയെ അറിയിച്ചു. കുടുംബത്തിന് വീട് വാടകയ്ക്ക് നല്കാന് ഉടമകള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് കോടതി കമ്മിഷന്റെ സഹായം തേടിയത്. നിലവില്‍ ചികില്‍സ കഴിഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ട പെണ്‍കുട്ടി കുടുംബത്തിനൊപ്പം എയിംസ് ആശുപത്രിയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
ജൂലൈ 28 നാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സംഭവസ്ഥലത്ത് മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറപകടത്തിന് പിന്നില്‍, താന്‍ നല്കിയ മാനഭംഗ കേസിലെ പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെൻഗാറാണെന്ന് ഉന്നാവ് പെണ്‍കുട്ടി ആരോപിച്ചിരുന്നു. കുല്‍ദീപിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുക തന്നെയാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് അപകടപ്പെടുത്തിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.