പത്തനംതിട്ട : ശബരിമലയില്‍ സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ്. ഹെലികോപ്ടര്‍ സര്‍വീസും വഴിപാടുകള്‍ കച്ചവടവത്ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെയാണ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം നടത്താനും സൗകര്യം നല്‍കുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കുമെന്നും കമ്പനിയുടെ നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
കാലടിയില്‍ നിന്നും നിലയക്കല്‍ വരെ ദിവസവും 12 തവണ സര്‍വീസ് എന്ന പരസ്യമാണ് ഇപ്പോള്‍ വിവാദമായത്. ശബരി സര്‍വീസ് എന്ന സ്വകാര്യ കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഹെലികോപ്ടര്‍ ആശ്രയിക്കുന്നവര്‍ക്ക് സന്നിധാനത്ത് ദര്‍ശനത്തിനും മേല്‍ശാന്തിയെ നേരിട്ട് കാണുന്നതിനും സൗകര്യമൊരുക്കും. കൂടാതെ നെയ്യഭിഷേകത്തിനും സന്നിധാനത്ത് താമസത്തിനും സൗകര്യമൊരുക്കും. ഇതിനൊക്കെയായി 29,500 രൂപയാണ് നല്‍കേണ്ടത്. ഈ നവംബര്‍ 17 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നും അത്തരം പരസ്യങ്ങള്‍ നല്‍കിയിട്ടില്ലെന്നുമാണ് ശബരി സര്‍വീസിന്റെ വിശദീകരണം. പലയിടത്തായി ഹെലികോപ്ടര്‍ സര്‍വീസ് നടത്താന്‍ കഴിയുമോയെന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടത്തിയതെന്നും കമ്പനി വ്യക്തമാക്കി.
ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ ഹെലിപ്പാഡ് ഉപയോഗിക്കുന്നതിന് ശബരി സര്‍വീസസ് നേരത്തെ ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള നാറാണംതോട്ടിലാണ് കമ്പനി സ്വന്തമായി ഹെലിപ്പാഡ് ഒരുക്കിയത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകരെ കാലടിയില്‍നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും എത്തിക്കുന്നതാണ് സര്‍വീസ്. നെടുമ്പാശേരിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കാലടിയിലെ ഹെലിപ്പാഡ്. മണ്ഡല മകരവിളക്കു തീര്‍ഥാടനം പ്രമാണിച്ച് നവംബര്‍ 17 മുതല്‍ ജനുവരി 16 വരെയാണ് സര്‍വീസ്. നെടുമ്പാശേരിയില്‍ എത്തുന്ന തീര്‍ഥാടകരെ കാറില്‍ കാലടിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം കമ്പനി ഏര്‍പ്പെടുത്തും. നാറാണംതോട്ടില്‍ നിന്ന് സന്നിധാനത്തേക്ക് ഗൈഡിന്റെ സേവനവും ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. പൈലറ്റ് ഉള്‍പ്പടെ 4 പേര്‍ക്ക് കയറാവുന്നതും 340 കിലോ ഭാരവും 38 അടി 3 ഇഞ്ച് നീളവുമുള്ള ഹെലികോപ്റ്ററാണ് സര്‍വീസ് നടത്തുന്നത്.