തിരുവനന്തപുരം: ശബരിമലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎമ്മിന്റേതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എതിരായാൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിശാസികൾക്കൊപ്പമാണെന്ന് എൽഡിഎഫും യുഡിഎഫും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ബിജെപി മറുപടിയുമായി രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും വ്യത്യസ്തമായ എന്ത് നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് വ്യക്തമാക്കണം. കോൺഗ്രസിന് വാചക കസർത്തിനപ്പുറം വിശ്വാസികൾക്കായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ബിജെപി എന്നും വിശ്വാസികൾക്കൊപ്പമുണ്ടാകും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എതിരായാൽ നിയമനിർമ്മാണം നടത്തുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണ് പാലാരിവട്ടം പാലം അഴിമതിക്കാർക്ക് സർക്കാർ നൽകുന്ന സംരക്ഷണം. മാർക്സിസ്റ്റ് നേതൃത്വം ലീഗിന്റെ പക്കൽ നിന്നും കോടികൾ വാങ്ങിയാണ് ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചത്. സമാന സാഹചര്യം ഇവിടെയും ആവർത്തിക്കും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളത്.തെരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് ബിജെപിയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.