തൃശൂർ: കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിന് പിന്നിൽ ഭീകരവാദ സംഘടന. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമാണ് കേസിലെ യഥാർത്ഥ പ്രതി പിടിയിലാകുന്നത്. തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകനായ മൊയ്നുദ്ദീനാണ് പിടിയിലായത്.
ചാവക്കാട് സ്വദേശിയായ മൊയ്നുദ്ദീന് മലപ്പുറത്തുവെച്ചാണ് പിടിയിലാവുന്നത്. സുനിലിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ കരാട്ടെ അധ്യാപകനായിരുന്നു. ഇപ്പോള്‍ മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. എന്നാൽ കേസിലെ മറ്റുള്ള പ്രതികളെ കണ്ടെത്താനായെന്നും അവർ നിരീക്ഷണത്തിലാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
1994 ഡിസംബര്‍ നാലിനായിരുന്നു ആര്‍എസ്എസ് പ്രവര്ത്തകന് സുനിലിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. കേസന്വേഷിച്ച ലോക്കൽ പോലീസ് 12 പേരെയാണ് പിടികൂടിയത്. ഇതിൽ ഏഴ് പേർ സിപിഎം പ്രവർത്തകരായിരുന്നു. നാല് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
ചില കേസുകളുടെ അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് സുനിലിനെ കൊലപ്പെടുത്തിയത് ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകരാണെന്നറിയുന്നത്. തുടർന്ന് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
തെളിവുകൾ ശേഷിക്കാതെ കൊലപാതകങ്ങൾ നടത്താൻ പ്രത്യേകം പരിശീലനം ലഭിച്ച സംഘമാണ് കൊലക്ക് പിന്നിലെന്ന് രണ്ടാമത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം ഹൈക്കോടതിയ്ക്ക് മുദ്രവച്ച കവറിൽ കൈമാറുകയും ചെയ്തിരുന്നു.