വടകര: അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ജോളി അഭിഭാഷകനെ കണ്ടിരുന്നുവെന്ന് വടകര റൂറൽ എസ്പി കെ ജി സൈമൺ. അഭിഭാഷകന്റെ ഉപദേശം അനുസരിച്ചാണ് ജോളി ആദ്യ ദിവസങ്ങളിൽ മൊഴിമാറ്റം നടത്തിയതും പ്രതിരോധിച്ചതും. 6 കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ടന്നും എസ്പി പറഞ്ഞു. കക്ഷികളെ സഹായിക്കുമ്പോഴും അഭിഭാഷകർ സാമൂഹ്യ പ്രതിബദ്ധത പുലർത്തണമെന്ന വിമർശനവും എസ്പി ഉന്നയിച്ചു. വടകര എസ് പി ഓഫീസിൽ ജോളിയെ ചോദ്യം ചെയ്യൽ തുടരുന്നു.
കൂടത്തായിയിലെ കൊലപാതങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുവെന്ന സൂചന ലഭിച്ചപ്പോൾ ജോളി അഭിഭാഷകനെ സമീപിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. ജോളിയെ അറസ്റ്റു ചെയ്ത ശേഷം ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിൽ സഹകരിച്ചിരുന്നില്ല. ഇത് അഭിഭാഷകന്റെ നിർദ്ദേശപ്രകാരമായിരുന്നു. കക്ഷികളെ സഹായിക്കുന്നതോടൊപ്പം അഭിഭാഷകർക്ക് സാമൂഹ്യ പ്രതിബദ്ധത ആവാം. അന്വേഷണം ഇപ്പോൾ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും എസ്പി പറഞ്ഞു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും പോലീസ് നൽകുന്നു. പോലീസിന്റെ അടുത്ത ലക്ഷ്യം ഷാജുവാണെന്ന വ്യക്തമായ സൂചനയാണ് ഷാജുവിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് എസ്പി നൽകിയ മറുപടി. കസ്റ്റഡി അപേക്ഷ തീരുമ്പോൾ മൂന്ന് ദിവസം കൂടി നീട്ടി ചോദിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ആറ് കൊലപാതകങ്ങൾ നടത്തിയതും താനാണെന്ന കുറ്റസമ്മതം ജോളി നടത്തിയെന്നും പോലീസ് പറയുന്നു. ജോളിയെ ഇന്നും വടകര എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.