തിരുവനന്തപുരം : എൻഡിഎ വോട്ട് മറിക്കുന്നുവെന്ന കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി നൽകി എൻഡിഎ. വോട്ട് മറിച്ച വരുമാനത്തിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഉപ തെരഞ്ഞെടുപ്പിന് എട്ടുദിവസം ശേഷിക്കെ അരയും തലയും മുറുക്കി മുന്നണികൾ പ്രചരണം ശക്തമാക്കുകയാണ്. വട്ടിയൂർക്കാവിനെ ആവേശത്തിലാക്കിയാണ് ബിജെപിയുടെ പ്രചരണം കൊട്ടിക്കയറുന്നത്. സുരേഷ് ഗോപി എംപി കൂടി പ്രചരണത്തിന് എത്തിയതോടെ ആവേശം കൂടി. വീടുകൾ കയറിയും ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയും ദേവാലയങ്ങളിൽ സജീവസാന്നിദ്ധ്യമായും എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് എസ് സുരേഷ് വോട്ടർമാരെ നേരിട്ട് കാണുകയാണ്. സ്ഥാനാർത്ഥികൾ തിരിഞ്ഞ് നോക്കാത്ത മേഖലകളിൽ എത്തി വോട്ടർമാരെ നേരിട്ട് എൻഡിഎ സ്ഥാനാർത്ഥി കണ്ടു.
ശബരിമല വിഷയവും വികസനവും പ്രധാനമായി പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മന്ത്രിമാരെ കളത്തിലിറക്കി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഇടത് മുന്നണി. മുഖ്യമന്ത്രിയടക്കം വരും ദിവസം വട്ടിയൂർക്കാവിൽ എൽഡിഎഫിനായി പ്രചരണത്തിനെത്തും.
അതേസമയം പാലാരിവട്ടം പാലമടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനും പാലായിലെ പരാജയവും കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഒഴിവാക്കാനുമുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുതിർന്ന നേതാക്കൾ പ്രചരണത്തിനെത്തുന്നില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിന്റെ പരാതിയെ തുടർന്ന് കൂടുതൽ നേതാക്കളെ രംഗത്തെത്തിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.