കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഉച്ചക്ക് 12.30ഓടെയാണ് ജോളിയുടെ അയൽക്കാരനും മുസ്ലീം ലീഗ് ശാഖ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പോലീസ് റെയ്ഡ് ആരംഭിച്ചത്. ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കൊയിലാണ്ടി സിഐ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. എന്നാൽ റെയ്ഡിൽ റേഷൻ കാർഡോ, ഭൂനികുതി അടച്ച രസീതോ മറ്റു നിർണ്ണായക രേഖകളോ ഒന്നും തന്നെ പോലീസിന് കണ്ടെത്താനായില്ല എന്നാണ് വിവരം.
പോലീസ് പിടിയിലാവുന്നതിന് മുൻപ് ജോളി നിരവധി തവണ മോയ്തീനെ ഫോണിൽ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മൊയ്തീന്റെ മൊഴി എടുത്തപ്പോൾ ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നായിരുന്നു പ്രതികരണം. പോലീസ് പിടിയിലാവുന്നതിന് മുൻപ് ഒരു വക്കീലിനെ തരപ്പെടുത്തി തരണമെന്നാവശ്യപ്പെട്ട് ജോളി തന്നെ സമീപിച്ചിരുന്നു. തുടർന്ന് വക്കീലുമായി ജോളിയെ സമീപിച്ചെങ്കിലും ഒരു ബന്ധുവഴി അവർ മറ്റൊരു വക്കീലിനെ കണ്ടെത്തിയിരുന്നതായും ലീഗ് നേതാവ് പോലീസിന് അന്ന് മൊഴി നൽകിയിരുന്നു.
കൂടാതെ ജോളിയിൽ നിന്നും 50000 രൂപ താൻ കടം വാങ്ങുകയും രണ്ട് തവണയായി തിരിച്ച് കൊടുത്തതായും, ജോളിയുടെ ഭൂമിയിൽ നികുതി അടക്കാൻ ശ്രമിച്ചിരുന്നതായും ഇമ്പിച്ചി മെയ്തീൻ പറഞ്ഞിരുന്നു.തന്റെ റേഷൽ കാർഡുൾപ്പെടെ മെയ്തീനിന്റെ കൈവശമാണെന്ന് ജോളിയും പറഞ്ഞിരുന്നു ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു ലീഗ് നേതാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധമുള്ള മറ്റുള്ളവരുടേയും വീടുകളിൽ വരും ദിവസങ്ങളിൽ സമാന രീതിയിൽ പോലീസ് റെയ്ഡ് ഉണ്ടാവാനും സാധ്യതയുണ്ട്.
അതേസമയം കൂടത്തായിയിൽ ഫോറൻസിക്ക് സംഘം പരിശോധനക്ക് എത്തുമെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും സംഘം എത്തിയിട്ടില്ല.