കൊച്ചി: നിയമത്തിന്റെ പേരിൽ ക്ഷേത്രഭൂമികൾ മാത്രമാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ. ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സമിതി പള്ളുരുത്തിയിൽ സംഘടിപ്പിച്ച ഹൈന്ദവ ജാഗ്രതാ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചർ. പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്രം മൈതാനം കൈവശപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ടീച്ചർ പറഞ്ഞു.
ഹിന്ദു കഥയറിയാതെ ആട്ടം കാണുമ്പോൾ അവരുടെ ആചാരങ്ങളുടെ മേൽ പോലും കടന്നുകയറുകയും ക്ഷേത്രങ്ങൾ ഇല്ലാതാക്കുകയുമാണ് സംസ്ഥാന സർക്കാർ. പാഞ്ചാലിമേട്ടിലെ കുരിശിനു കാവൽ നിൽക്കുന്നവർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഹിന്ദുവിനെ തടയുകയാണ്. ഇന്നും പതിനെട്ടാം പടി കളങ്കമില്ലാതെ നിൽക്കുന്നത് ഹിന്ദുവിന്റെ നട്ടെല്ലിന്റെ ബലം കൊണ്ടു തന്നെയാണ്. കാശ്മീരിലുണ്ടായിരുന്ന സ്ഥിതി കേരളത്തിലെ ഹിന്ദുവിനുണ്ടാകാൻ ഒരിക്കലും അനുവദിക്കില്ല. ഗുരുവായൂർ ദേവസ്വം ഭൂമി വിൽക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും ശശികല ടീച്ചർ പറഞ്ഞു.
പള്ളുരുത്തി വിവേകാനന്ദ നഗറിൽ നടന്ന ഹൈന്ദവ ജാഗ്രതാ സദസ്സ് പള്ളുരുത്തി ശ്രീ ഭുവനേശ്വരി ക്ഷേത്രം മേൽശാന്തി പി കെ മധു ശാന്തി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് അദ്ധ്യക്ഷൻ ടി പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.