കോന്നി: ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മുന്നണികൾക്ക് തലവേദനയായി പള്ളിത്തർക്കവും. ശബരിമല വിഷയത്തിന് പിന്നാലെ പള്ളിത്തർക്കവും ഉപതെരഞ്ഞെടുപ്പിൽ സജീവമായതോടെ ഇടത് വലത് മുന്നണികൾക്കെതിരെ സഭയും രംഗത്തെത്തിക്കഴിഞ്ഞു. ഇത്തവണ തങ്ങളെ ഉപദ്രവിക്കാത്തവർക്കാണ് വോട്ടെന്ന് സഭ പറയുമ്പോൾ അതിന്റെ ആത്മ വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൽ ശബരിമലയോട് തൊട്ടടുത്ത മണ്ഡലം. ശബരിമല ആചാരസംരക്ഷണത്തിനുവേണ്ടി പോരാടി ജയിൽവാസമനുഭവിച്ച സ്ഥാനാർത്ഥി. ഇതാണ് കോന്നിയിൽ എൻഡിഎയ്ക്ക് അനുകൂലമായ പ്രധാന ഘടകങ്ങൾ. വിശ്വാസവും വികസനവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്ന് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നേരത്തെ തന്നെ പറഞ്ഞതുമാണ്.
ശബരിമലയും മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വിഷയങ്ങളുമെല്ലാം ചർച്ചയായിക്കൊണ്ടിരിക്കെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾ കോന്നിയിൽ വാർത്താസമ്മേളനം വിളിച്ചത്. ഇടത്- വലത് മുന്നണികൾ തങ്ങളെ വഞ്ചിച്ചുവെന്നും അവർക്ക് വോട്ട് ചെയ്യരുതെന്നും കോന്നിയിൽ സുരേന്ദ്രൻ ജയിക്കണമെന്നും സഭാ പ്രതിനിധികൾ വ്യക്തമാക്കി.
ഇതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പാർട്ടിക്കുള്ളിൽ തമ്മിലടികൾ മൂലം തലവേദനയിലായിരുന്ന ഇരു മുന്നണികളുടെയും ആശങ്ക ഇരട്ടിയായി. പള്ളിത്തർക്ക വിഷയത്തിൽ സർക്കാർ വഞ്ചിച്ചുവെന്ന് സഭ പറഞ്ഞപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി ഓർത്തഡോക്സ് സഭാ മേധാവിയെ സന്ദർശിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് സഭാ പ്രതിനിധികൾ വാർത്താസമ്മേളനം വിളിച്ചതെന്നതും ശ്രദ്ധേയം.
ചരിത്രം തിരുത്തി കേരള നിയമസഭയിലേക്ക് ബിജെപിയുടെ രണ്ടാമത്തെ അംഗം കോന്നിയിൽ നിന്ന് എത്തുമോ, അടൂർ പ്രകാശ് വിജയിച്ച കുത്തക മണ്ഡലം കോൺഗ്രസ് നിലനിർത്തുമോ, അതോ അട്ടിമറിയിലൂടെ മണ്ഡലത്തിൽ ചെങ്കൊടി പാറിക്കാൻ ഇടത് സ്ഥാനാർത്ഥിക്കാകുമോ. എന്തായാലും നമുക്ക് കാത്തിരിക്കാം, ഈ മാസം 24 വരെ.