തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരിൽ പത്ത് വർഷം മുൻമ്പ് മരിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥി ആദർശിന്റെ കുഴിമാടം ഇന്ന് ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിക്കും. രാവിലെ പതിനൊന്ന് മണിയോടെയാണ് കുഴിമാടം തുറന്ന് പരിശോധിക്കുന്നത്. കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയ ആദർശിനെ ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്താനാണ് നടപടി.
2009 ഏപ്രിൽ 5നാണ് വീട്ടിൽ നിന്നും പാൽ വാങ്ങാൻ പോയ ഭരതന്നൂർ സ്വദേശി ആദർശിനെ വീടിന് സമീപതെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്തിരുന്നു.എന്നാൽ ആദർശിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്നിട്ടും കാര്യമായ അന്വേഷണം നടന്നില്ല.
തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് വരെ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ആദർശിന്റേത് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിതികരിച്ചിരുന്നു. കുളക്കടവിൽ നിന്നും ലഭിച്ച ആദർശിന്റെ വസ്ത്രത്തിൽ പുരുഷ ബീജവും രക്തവും കലർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കുഴിമാടം തുറന്ന് പരിശോധിക്കുന്നത്. പരിശോധനയിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.