കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ തനിക്കെതിരെ പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് മോഹൻലാൽ. 2011 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴു കൊല്ലത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചതിൽ ഗൂഡാലോചന ഉണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് തനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനും പൊതുജനമധ്യത്തിൽ മോശക്കാരനാക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പരാതിയെന്നും മോഹൻലാലിന്റെ വിശദീകരണത്തിൽ പറയുന്നു.
2011 ൽ രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടി സ്വീകരിക്കാത്തതിന് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മോഹൻലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി സർക്കാർ മറുപടി നൽകി. ഈ കേസിൽ ആണ് മോഹൻലാൽ ഇപ്പോൾ വിശദീകരണം നൽകിയിട്ടുള്ളത്.