കൊച്ചി: മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് നിർമാതാക്കളെ നാളെ മുതൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.പൊളിച്ചുനീക്കാൻ സുപ്രിം കോടതി നിർദ്ദേശിച്ച മരടിലെ ആൽഫ വെഞ്ചേഴ്സ് ഫ്ലാറ്റുടമ പോൾ രാജിനോട് നാളെയും, ജെയ്ൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത, ഹോളി ഫെയ്ത്തുടമ സാനി ഫ്രാൻസിസ് എന്നിവരോട് വ്യാഴാഴ്ചയും, ഈ മാസം 21 നുമായി ഹാജരാകാനുമാണ് ക്രൈംബ്രാഞ്ച് നിർദ്ദേശം.
അതേസമയം, ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുണ്ടാകുമെന്ന സൂചനയെ തുടർന്ന് ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. വഞ്ചന, നിയമം ലംഘിച്ച് ഫ്ലാറ്റ് കൈമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ഉടമകൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം മരട് നഗരസഭയിലെത്തി ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച് ആവശ്യമായ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ഫ്ലാറ്റുടമകളിൽ നിന്നുള്ള മൊഴിയെടുക്കലും പൂർത്തിയാക്കി.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി രണ്ടു ദിവസത്തിനകം കൈമാറുമെന്ന് സബ് കളക്ടർ
സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. അതിനിടെ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ നഷ്ട പരിഹാര നിർണയ സമിതിയുടെ യോഗവും കൊച്ചിയിൽ ചേർന്നു. ഫ്ലാറ്റ് വിറ്റതിന്റെ വില വിവരങ്ങൾ ഉൾപ്പെടെ മുഴുവൻ രേഖകളും ഉടൻ ഹാജരാക്കാൻ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് സമിതി നിർദ്ദേശം നൽകി. പത്തൊൻപത് ഫ്ലാറ്റുകളുടെ പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ മരട് നഗരസഭ നഷ്ടപരിഹാര നിർണയ സമിതിയ്ക്ക് കൈമാറിയിട്ടുണ്ട്.