ലക്നൗ: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ അയോധ്യയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ ശക്തമാക്കി. അയോധ്യ കേസില്‍ എല്ലാ കക്ഷികളുടേയും വാദങ്ങള്‍ ഓക്ടോബര്‍ പതിനെട്ടിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അന്ത്യശാസനം നല്‍കിയിരുന്നു.
ദീപാവലി, മറ്റ് ഉത്സവങ്ങള്‍, സുപ്രീം കോടതി വിധി തുടങ്ങിയവ കണക്കിലെടുത്താണ് അയോധ്യ ജില്ല മജിസ്ട്രേറ്റ് അനൂജ് കുമാര്‍ ഝാ അയോധ്യയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഡിസംബര്‍ പത്ത് വരെയാണ് നിരോധനാജ്ഞ. ഉത്സവ സമയത്ത് അയോധ്യയുടേയും അവിടം സന്ദര്‍ശിക്കുന്നവരുടേയും സുരക്ഷ കൂടി ഉറപ്പാക്കാനാണ് കോടതി നിരോധനാജ്ഞ ശക്തമാക്കിയത്.
ഓഗസ്റ്റ് 31-മുതല്‍ അയോധ്യയില്‍ നിരോധനാജ്ഞയുണ്ട്. എന്നാല്‍ നിരോധനാജ്ഞ കൂടുതല്‍ കര്‍ശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അയോധ്യയിലും പരിസരത്തും ആളുകള്‍ കൂട്ടം കൂടി നില്ക്കാന് പാടില്ല. ഡ്രോണുകള്‍, ബോട്ടിങ്ങ്, പടക്ക നിര്‍മ്മാണം, വില്‍പ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടു കൂടി മാത്രമേ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഓഗസ്റ്റ് ആറുമുതല്‍ സുപ്രീം കോടതി തുടര്‍ച്ചയായി അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നുണ്ട്. ഒക്ടോബര്‍ 18 ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് രേഖകളാണ് കക്ഷികള്‍ ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതെന്ന് ഗൊഗോയി പറഞ്ഞു. നവംബര്‍ 17 ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുമ്പായി വിധി പുറപ്പെടുവിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. അയോധ്യയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച കോടതി തീരുമാനത്തെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.