ഹോങ്കോംഗ്: ചൈനാ വിരുദ്ധപ്രക്ഷോഭം ഒരാഴ്ചത്തെ ഒഴിവിനുശേഷം വീണ്ടും ചൂടുപിടിക്കുന്നു.കഴിഞ്ഞ ആഴ്ച നടന്ന അതിശക്തമായ പ്രതിഷേധങ്ങള്‍ പോലിസിനു നേരെ പെട്രോള്‍ ബോംബെറിയല്‍ വരെയെത്തി. പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്ക് നീങ്ങിയതാണ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത്. ഒരു കൂട്ടര് മെട്രോസ്റ്റേഷന്, ഷോപ്പിംഗ് മാള്‍ എന്നിവയും തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ അതിരുകടന്നിരുന്നു.
ഇന്നാരംഭിക്കുന്ന പ്രക്ഷോഭം ഹോങ്കോംഗ് ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന അഡ്മിറാലിറ്റി നഗരത്തില്‍ പ്രകടനങ്ങളോടെയായിരിക്കുമെന്നാണ് സൂചന.നഗരത്തിലെ പ്രശസ്തമായ ചാര്‍ട്ടര്‍ ഗാര്‍ഡനിലാണ് വൈകിട്ട് 7 മണിയോടെ ഒത്തുകൂടാന്‍ പ്രക്ഷോഭകാരികള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഒരു ഘട്ടത്തില്‍ സമാധാനപരമായി തുടങ്ങിയ റാലികള്‍ കഴിഞ്ഞ ഞായറാഴ്ച ഇന്നേവരെ കാണാത്ത തരത്തില്‍ അക്രമാസക്തമാവുകയായിരുന്നു. കഴുത്തിനടിയേറ്റ ഒരു പോലീസുദ്യോഗസ്ഥന് നിലവില്‍ ആശുപത്രിയിലാണ്.
പ്രക്ഷോഭകാരികള്‍ 20ഓളം പെട്രോള്‍ ബോംബുകള്‍ എറിയുകയും മെട്രോസ്റ്റേഷനില്‍ അതിക്രമിച്ചുകയറി തീവണ്ടിയുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.കൂടാതെ പ്രധാന റെയില്‍ ഗതാഗതവകുപ്പായ എംടിആര്‍ കോര്പ്പറേഷന് ഓഫീസും ആക്രമിച്ചു.ഇതിനിടെ കുറ്റവാളികളെ ചൈനക്ക് കൈമാറണമെന്ന നിയമത്തിനെതിരായ പ്രക്ഷോഭത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയേറുകയാണ്.കഴിഞ്ഞദിവസം ഹോങ്കോംഗ് സന്ദര്‍ശിച്ച അമേരിക്കയുടെ സെനറ്റര്‍ ടെഡ് ക്രൂയിസ് പ്രക്ഷോഭകാരികള്‍ സമാധാനപ്രിയരാണെന്ന് പറഞ്ഞത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. വിദേശപ്രതിനിധികള്‍ വസ്തുതകളെ വളച്ചൊടിക്കരുതെന്നും ചൈന മുന്നറിയിപ്പ് നല്കി.