ശ്രീനഗർ : മുസ്ലിങ്ങൾക്ക് ഏറ്റവും നല്ല രാജ്യമാണ് ഇന്ത്യയെന്ന് സൂഫി സംഘടന. ഓൾ ഇന്ത്യ സൂഫി സജ്ജദനാഷിൻ കൗൺസിലാണ് ജമ്മു കശ്മീർ സന്ദർശിച്ച ശേഷം അഭിപ്രായം വ്യക്തമാക്കിയത്. കശ്മീരിന്റെ പേരിൽ ജിഹാദ് നടത്താനുള്ള ഇമ്രാന്റെ ആഹ്വാനം അപലപനീയമെന്നും കൗൺസിൽ വ്യക്തമാക്കി.
കൗൺസിലിന്റെ ഉന്നത നേതാവ് സയ്യദ് നസീറുദ്ദീൻ ചിസ്തിയാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ജിഹാദ് ചെയ്യണമെങ്കിൽ പാകിസ്ഥാൻ ചൈനയിലോ പലസ്തീനിലോ പോയി ജിഹാദ് ചെയ്യട്ടെയെന്നും ഇന്ത്യൻ മുസ്ലിങ്ങൾക്ക് ഇമ്രാന്റെ ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കശ്മീരിൽ ശാന്തിയും സമാധാനവും വികസനവും കൊണ്ടു വരുന്നതിന് പാകിസ്ഥാൻ തടസ്സം നിൽക്കുകയാണ്. ജിഹാദിന്റെ പേരിൽ ഭീകരതയാണ് കാണിക്കുന്നത്. ഇത്തരം ഭീകര പ്രവർത്തനത്തിന് കശ്മീരികൾ ഇരകളാകരുതെന്നും ചിസ്തി ആവശ്യപ്പെട്ടു.
കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും ജനങ്ങളുമായി സംവദിക്കാനുമാണ് പതിനാറംഗ കൗൺസിൽ അംഗങ്ങൾ കശ്മീർ താഴ്വര സന്ദർശിച്ചത്. ജനങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങളാണുണ്ടായതെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. ചുരുക്കം ചിലയിടങ്ങളിൽ എതിർപ്പുണ്ടായെങ്കിലും പൊതുവെ കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.