ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് ശബരിമല യുവതി പ്രവേശന കേസില്‍ വിധിയുണ്ടാകുമെന്ന് സൂചന. ശബരിമല യുവതിപ്രവേശനത്തെ വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്ഡിന്ററെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ഈ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണ്ണ രൂപം ഇല്ലെന്ന് കോടതിയെ അറിയിച്ചു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ നിര്‍ണ്ണായക രേഖയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വിജ്ഞാപനം. 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനങ്ങള്‍ പന്തളം കൊട്ടാരം കോടതിക്ക് കൈമാറിയിരുന്നു. ദേവസ്വം ബോർഡ് കയ്യിൽ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ വിജ്ഞാപനം കൈമാറിയതെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കിയിരുന്നു.
പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന. വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശനത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് ഈ രേഖകളായിരുന്നു.
ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നല്കിയ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ട അംഗം ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ചീഫ് ജസ്റ്റിസ് നവംബര്‍ 17 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസിലെ നിര്‍ണ്ണായക രേഖയായ വിജ്ഞാപനം ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.