തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷത്തിന്റെ വരവ് അസാധാരണമാം വിധം വൈകുന്നതായി ഗവേഷകർ . ബംഗാൾ ഉൾക്കടൽ , ശാന്ത സമുദ്രം എന്നിവിടങ്ങളിൽ നിന്ന് മാസങ്ങൾ നീണ്ട ന്യൂനമർദ്ദം ഉണ്ടാക്കിയ അട്ടിമറിയാണ് ഇത്തരത്തിൽ അസാധാരണ സംഭവങ്ങൾക്ക് കാരണമെന്ന് കൊച്ചി റഡാർ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു .
കേരളത്തിൽ നിന്ന് കാലവർഷം പിൻവാങ്ങാൻ രണ്ട് ദിവസം കൂടി എടുത്തേക്കും . സാധാരണ രീതിയിൽ സെപ്റ്റംബർ അവസാത്തോടെ കാലവർഷം അവസാനിച്ച് ഒക്ടോബർ ആദ്യത്തോടെ തുലാവർഷം ആരംഭിക്കുകയാണ് രീതി .
എന്നാൽ ഇത്തരം കാര്യങ്ങൾക്കൊക്കെ മാറ്റം വരികയാണ് . കാലാവസ്ഥാ വ്യതിയാനമുണ്ടായ മുൻവർഷങ്ങളിൽ വടക്ക്–പടിഞ്ഞാറ് കാലവർഷം ഇത്രയും വൈകിയിട്ടില്ല. കാലാവസ്ഥയിൽ അസാധാരണ മാറ്റങ്ങളാണ് ഉണ്ടാകുന്നത് . പ്രവചനാതീതമായ രീതി ഇനിയും സംഭവിക്കാമെന്നാണ് ആഗോള തലത്തിലുള്ള നിരീക്ഷണം .
കാലവർഷം പൂർണമായി പിൻമാറുന്നതിനു മുൻപ് തുലാവർഷം തുടങ്ങാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. തുലാവർഷം ഇത്തവണ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം .
കാലവർഷത്തിന്റെ അവസാനഘട്ടത്തിലും , കേരള തീരത്തോട് ചേർന്നുള്ള അറബിക്കടലിന്റെ ഭാഗത്ത് ചൂട് തുടർന്നതും തുലാവർഷം വൈകാൻ കാരണമാകാം.
കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ നിരീക്ഷണമനുസരിച്ച് ഇന്നോ നാളെയോ തുലാവർഷം ആരംഭിക്കും .കൊല്ലം, തിരുവനന്തപുരം, എറണാകുളം,പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്.