അബുദാബിയിൽ വിമാനമിറങ്ങിയ വ്ളാഡിമിർ പുടിനെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. 12 വർഷത്തിന് ശേഷമാണ് പുടിൻ യു.എ.ഇ സന്ദർശിക്കുന്നത് . വിവിധ മേഖലകളിലെ റഷ്യ – യു.എ.ഇ ബന്ധത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് ഭരണാധികാരികൾ ചർച്ച ചെയ്യും. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിയുടെ വിജയകരമായ ബഹിരാകാശ ദൗത്യം റഷ്യൻ സഹകരണത്തോടെയായിരുന്നു. ഇതെല്ലാം റഷ്യൻ പ്രസിഡന്റിന്റെ യു.എ.ഇ സന്ദർശനത്തെ ഏറെ പ്രത്യേകതയുള്ളതാക്കുന്നുണ്ട്.
ഊർജം, വ്യവസായം, ബഹിരാകാശം, നിക്ഷേപം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ യു.എ.ഇയും റഷ്യയും തമ്മിൽ ശക്തമായ പങ്കാളിത്തമാണുള്ളത്. ലോക എണ്ണ വ്യവസായ രംഗത്തെ സമതുലിതാവസ്ഥ ഉറപ്പാക്കാൻ യോജിച്ചുള്ള പ്രവർത്തനങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിവരുന്നത്. പുനരുത്പാദക ഊർജ രംഗങ്ങളിലേക്കും ഈ പങ്കാളിത്തം ശക്തിപ്പെടുത്താൻ നേതാക്കൾ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യവസായ ബന്ധം ഇതുവരെയുള്ളതിൽ വച്ചേറ്റവും മികച്ച നിലയിലാണ് ഇപ്പോഴുള്ളത്.
റഷ്യയുടെ ഗൾഫ് മേഖലയിലെ ഏറ്റവും ശക്തരായ വ്യവസായ പങ്കാളി രാഷ്ട്രമാണ് യു.എ.ഇ. എണ്ണ, ഊർജം, പുനരുത്പാദക ഊർജം, ബേസ് മെറ്റൽ, നിർമ്മാണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളിലും നിക്ഷേപം നടത്തിവരികയാണ്. അറബ് മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലും ഭരണാധികാരികളുടെ ഈ കൂടിക്കാഴ്ച്ച വഴിവെക്കും. സൗദിയിൽ നടന്ന ഇറാൻ അതിക്രമങ്ങളിലടക്കം റഷ്യയെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസ്താവനകളുണ്ടായിരുന്നു. എന്നാൽ പുതിന്റെ സൗദി, യു.എ.ഇ സന്ദർശനങ്ങൾ നൽകുന്ന സന്ദേശം ഇതിനെയെല്ലാം അസ്ഥാനത്താക്കുന്നുണ്ട്.