യു എ ഇ യിലെ ചില ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരും, സ്കൂൾ അധ്യാപകരുമാണ് തങ്ങൾ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ കേന്ദ്ര മന്ത്രിയെ നേരിട്ട് ധരിപ്പിക്കാനായി ഇന്നലെ ഷാർജയിൽ എത്തിയത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിഅന്പതാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ പീപ്പിൾസ് ഫോറം, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് വി മുരളീധരൻ തൊഴിൽ പ്രശ്നങ്ങൾ മനസിലാക്കാനായി സമയം ചിലവഴിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നഴ്സുമാരെയും, അധ്യാപകരെയും പ്രത്യേകമായി കാണാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുല്യത സർട്ടിഫിക്കറ്റ് സംബന്ധമായി തൊഴിൽ പ്രതിസന്ധി നേരിടുന്ന നൂറിലേറെ നഴ്സുമാരും, അധ്യാപകരും കേന്ദ്ര മന്ത്രിക്ക് മുൻപിൽ ആവലാതികളുമായെത്തി. എല്ലാവരുടെയും പരാതികൾ കേൾക്കുകയും, സത്വര നടപടികൾ സ്വീകരിക്കാനായി ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിനെ ചുമതലപ്പെടുത്തിയുമാണ് വി മുരളീധരൻ മടങ്ങിയത്. പരാതിക്കാരുടെ പക്കലുള്ള കൂടുതൽ രേഖകൾ സമർപ്പിക്കാനായി അടുത്ത ദിവസം തന്നെ കോൺസുലേറ്റിൽ എത്താനും അദ്ദേഹം നിർദേശിച്ചു.
യു എ ഇ മന്ത്രി സഭാംഗങ്ങളുമായി പ്രശ്നം സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും, അടുത്ത മാസം യു എ ഇ സന്ദർശിക്കുന്ന സമയത്ത് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. സാധാരണ ഇന്ത്യൻ പ്രവാസികളുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ കേന്ദ്ര സർക്കാർ ബദ്ധശ്രദ്ധരാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ വി മുരളീധരൻ പറഞ്ഞു. മുന്പെങ്ങുമില്ലാത്ത വിധം തങ്ങൾക്കൊപ്പം നിന്ന് പരാതികൾ ക്ഷമയോടെ കേൾക്കാനും നിവേദനം സ്വീകരിക്കാനും കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തിയതിന്റെ ആശ്വാസത്തിൽ ആയിരുന്നു നഴ്സുമാരും, അധ്യാപകരും.