തിരുവനന്തപുരം : ഇന്ത്യയിൽ വംശനാശം നേരിടുന്ന വർഗ്ഗമാണെങ്കിലും , എങ്ങനെയും അതിന്റെ ശതാബ്ദി ആഘോഷമെങ്കിലും സംഘടിപ്പിക്കാമെന്ന ആശ്വാസത്തിലായിരുന്നു പലരും . പറഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യമാണ് .
ശതാബ്ദിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾ സിപിഎം ഇന്നു കൊൽക്കത്തയിൽ തുടങ്ങാനിരിക്കെയാണ് പാർട്ടി പിറന്നത് 1925 ലാണെന്ന് സിപിഐ നേതാക്കൾ പ്രസ്താവിച്ചിരിക്കുന്നത് .
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി 1920 ഒക്ടോബർ 17ന് എം.എൻ.റോയിയും മറ്റും ചേർന്നു താഷ്കെന്റിൽ രൂപീകരിച്ചെന്നാണു സിപിഎം നിലപാട്. അതേസമയം, കാൻപുരിൽ 1925 ഡിസംബർ 26നാണു പാർട്ടി രൂപീകരിച്ചതെന്നാണു സിപിഐയുടെ വാദം .
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് തർക്കത്തിനു വഴി മരുന്നിട്ടത് . പാർട്ടിയുടെ ജനനം സംബന്ധിച്ച് നേരത്തെ തർക്കമുണ്ടായിരുന്നുവെന്നും , പിന്നീട് 1925 എന്ന് ഒരു തരത്തിൽ അങ്ങ് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് മുൻ ജനറൽ സെക്രട്ടറി എസ്.വി.ഘാട്ടെ എഴുതിയ ലേഖനം ഉദ്ധരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞത് .
എന്നാൽ 1959ലെ തീരുമാനത്തിനു ശേഷമാണു താഷ്കെന്റിലെ നടപടികൾ സംബന്ധിച്ച രേഖകൾ സോവിയറ്റ് ശേഖരത്തിൽ നിന്നു ലഭിച്ചതെന്നും , ഇത് പല തവണ പറഞ്ഞിട്ടും സിപിഐ അംഗീകരിക്കുന്നില്ലെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരിഭവം .
മാത്രമല്ല യഥാർഥ കമ്യൂണിസ്റ്റ് പാർട്ടി തങ്ങളാണെന്നും 1964ൽ സിപിഎം നടത്തിയത് ഏഴാം പാർട്ടി കോൺഗ്രസാണെന്നതു മറക്കരുതെന്നും യെച്ചൂരി പറയുന്നു . ഒപ്പം ആഘോഷ പരിപാടികൾക്കു സിപിഐ നേതാക്കളെ ക്ഷണിക്കുമെന്നും യെച്ചൂരി പറഞ്ഞു.
എന്നാൽ ആ ആഘോഷ പരിപാടിയിൽ വന്നും താൻ ഇത് പറയുമെന്നാണ് രാജയുടെ മറുപടി . എന്നാൽ വർഷം അറിഞ്ഞാലും ,അറിഞ്ഞില്ലെങ്കിലും പാർട്ടിയുടെ അടയാളം പടവലങ്ങയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു . ആകെയൊരു കനലായി മാത്രം ശേഷിക്കുന്ന പാർട്ടിയെ വിശേഷിപ്പിക്കാൻ മറ്റെന്തിനെ കൂട്ടുപിടിക്കുമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു .