ആറു മാസത്തിലേറായി വിസയും ശമ്പളവുമില്ലാതെ അബുദാബിയിലെ ഒരു ലേബർ ക്യാമ്പിൽ കഴിയേണ്ടി വന്ന പശ്ചിമബംഗാൾ സ്വദേശി സന്തോഷ് ശർമ്മ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി.നാട്ടിലേക്ക് മടങ്ങാൻ സ്വന്തം പാസ്പോർട്ടുപോലും കൈവശമില്ലാത്ത ദുരവസ്ഥയിലായിരുന്നു സന്തോഷ്.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ അബുദാബി സന്ദർശനമായി ബന്ധപ്പെട്ട് ട്വിറ്ററിൽ സന്തോഷിന് വേണ്ടി സഹോദരൻ നാട്ടിൽ നിന്നും സഹായാഭ്യർത്ഥന നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സാമൂഹിക സംഘടനയായ ഐ.പി.എഫിന്റെ ഇടപെടലാണ് ഇദ്ദേഹത്തിന്റെ മടങ്ങിപ്പോക്ക് സാധ്യമാക്കിയത്.ഐ.പി.എഫ് ഭാരവാഹികൾ കമ്പിനി അധികൃതരുമായി ചർച്ചകൾ നടത്തി സന്തോഷിന് മുടങ്ങിയ ശമ്പളം വാങ്ങിച്ചു നൽകി. വിസയില്ലാത്തതിനാൽ ഓരോ ദിവസവും പിഴയിനത്തിൽ കൂടി വരുന്നതുക ഏകദേശം 10000 ദിർഹത്തോളം കമ്പനിയെക്കൊണ്ടടപ്പിച്ച് പാസ്പോർട്ട് തിരികെവാങ്ങിയാണ് സന്തോഷിന്റെ യാത്രക്ക് വഴിയൊരുക്കിയത്. ദുബായിൽ നിന്നും ശനിയാഴ്ച്ച വൈകിട്ട് കൽക്കട്ടയ്ക്കുള്ള വിസ്താര ഫ്ലൈറ്റിൽ സന്തോഷ് മടങ്ങി. ഐ.പി.എഫ് ഭാരവാഹികളായ അഭിലാഷ്, ശ്രീകാന്ത്, ജിതേഷ് എന്നിവരാണ് ഇതിന് വേണ്ടി സജീവമായി പ്രവർത്തിച്ചത്.