കൊച്ചി: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മരട് പഞ്ചായത്ത് മുൻ ഭരണസമിതിയംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മുൻ സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളും, പ്രാദേശിക സിപിഎം നേതാക്കളുമായ പി കെ രാജുവിനെയും, എം ഭാസ്കരനെയുമാണ് ചോദ്യം ചെയ്തത്. നിർമ്മാണ അനുമതിക്കുള്ള പ്രമേയം പാസാക്കിയത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇരുവരും മൊഴിനൽകി. അന്നത്തെ ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളെയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.
എറണാകുളം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് പി കെ രാജുവിനെയും,എം ഭാസ്കരനെയും ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. മരട് മുൻസിപ്പാലിറ്റി പഞ്ചായത്തായിരിക്കെ 2006 ലാണ് നിയമം ലംഘിച്ചുള്ള ഫ്ലാറ്റ് നിർമ്മാണങ്ങൾക്ക് അനുമതി നൽകിയത്. അക്കാലത്തെ ഭരണ സമിതിയുടെ കൂടി പിന്തുണയോടുകൂടിയാണ് അനുമതി നൽകിയതെന്ന് അറസ്റ്റിലായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
നിർമ്മാണ അനുമതി നൽകുന്ന പ്രമേയം തങ്ങളുടെ അറിവോടെ പാസാക്കിയതല്ലെന്നും, പ്രമേയം എതിരില്ലാതെ പാസാക്കിയെന്ന് രേഖപ്പെടുത്തിയത് തിരിമറിയാകാമെന്നും പി കെ രാജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാവ് കെ എ ദേവസ്സിയുൾപ്പെടെ അന്നത്തെ ഭരണ സമിതിയിലെ 21 അംഗങ്ങളെയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.രണ്ടുപേരെ വീതമാണ് വിളിച്ചു വരുത്തുക. കഴിഞ്ഞ ദിവസങ്ങളിൽ മരട് മുൻസിപ്പൽ ഓഫീസിലെത്തി ഫ്ലാറ്റ് നിർമാണ അനുമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പല ഫയലുകളും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.